ന്യൂഡൽഹി: സ്വിഗിക്കും സൊമാറ്റോയ്ക്കും പുറമെ ഫ്ലിപ്കാർട്ടും ഭക്ഷണവിതരണ സേവന രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ ഫുഡ് ഡെലിവറി രംഗത്തേക്ക് തങ്ങൾ എത്തുമെന്ന് ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തിലായിരിക്കും സേവനം ആരംഭിക്കുന്നതെന്നും ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തിയ ശേഷം മാത്രമായിരിക്കും രാജ്യം മുഴുവൻ വ്യാപിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഭക്ഷണ വിതരണത്തിനായി പ്രത്യേകം ആപ്പ് പുറത്തിറക്കുന്നതിനൊപ്പം നിലവിവലുള്ള ഇ-കൊമേഴ്സ് ആപ്പ് വഴിയും സേവനം ലഭ്യമാക്കും. ആദ്യം സർവീസ് തുടങ്ങുന്നത് എവിടെയാണെന്ന തീരുമാനം ഇതുവരെയും കമ്പനി പുറത്തുവിട്ടിട്ടില്ല.
സർക്കാരിന്റെ കീഴിലുള്ള ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് ശൃംഖലയുമായി സഹകരിച്ചായിരിക്കും ഫ്ളിപ്കാർട്ട് ഫുഡ് ഡെലിവറി രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നത് എന്നാണ് സൂചന. വിലക്കുറവ് മാത്രമല്ല മികച്ച റെസ്റ്റോറന്റുകളിലെ ആഹാരം, കൃത്യമായ സേവനം, വേഗത്തിലുള്ള ഡെലിവറി എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് സിഇഒ വ്യക്തമാക്കി.
ഫ്ളിപ്കാർട്ടിന്റെ ഈ പ്രഖ്യാപനം ഓഹരി വിപണിയിലും പ്രതിഫലിച്ചു. ഭക്ഷ്യ വിതരണ രംഗത്തെ പ്രമുഖരായ സ്വിഗിയുടെ ഓഹരികളിൽ 5.5 ശതമാനം വരെയും സൊമാറ്റോയുടെ ഓഹരികളിൽ മൂന്ന് ശതമാനത്തോളവും ഇടിവ് രേഖപ്പെടുത്തി. മത്സരം കടുക്കുന്നതോടെ നിരക്കുകളിൽ ഇളവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.