തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ച വിഷയം അതീവ ഗൗരവതരമെന്നും,രാജ്യത്തിന്റെ ചരിത്രത്തിൽ മുൻപെങ്ങും കേട്ടുകേട് ഇല്ലാത്ത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ. നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി രൂപീകൃതമായ ശേഷം എല്ലാ പരീക്ഷകളിലും ചോദ്യപേപ്പർ ചോർച്ച ആവർത്തിക്കപ്പെടുകയാണ്. വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിൽ പോലും കേന്ദ്ര സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നു എന്നത് മാത്രമല്ല പിന്നിൽ പ്രവർത്തിക്കുന്ന ക്രിമിനൽ മാഫിയ സംഘത്തിന് ഒത്താശ ചെയ്ത് നൽകുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണ്. വിഷയത്തിൽ സമഗ്ര അന്വേഷണം നടക്കേണ്ടതായുണ്ട്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെൻ്റ് അംഗങ്ങളും പ്രതിപക്ഷവും നടത്തുന്ന സമരത്തെ ക്രൂരമായാണ് നേരിടുന്നത്.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭയാണെന്നും മന്ത്രി റോജി.എം.ജോൺ പറഞ്ഞു. വിഷയത്തിൽ എഐസിസിയുടെ നിർദ്ദേശപ്രകാരം ചെന്നൈയിൽ ഉൾപ്പടെ വാർത്താ സമ്മേളനം നടത്തീയിരുന്നു. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തിൽ നീതി ലഭിക്കും വരെ സമരം തുടരും.ഡൽഹിയിലെത്തി സമരത്തിന് പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം കേരള സാങ്കേതിക സർവകലാശാലയുടെ അക്കാദമിക നിലവാരവും ദേശീയ-അന്തർദേശീയ റാങ്കിങ്ങും മെച്ചപ്പെടുത്തുന്നതിനായി സർക്കാർ സമഗ്രമായ ഇടപെടലുകൾ നടത്തുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.കഴിഞ്ഞ പത്ത് വർഷത്തിനിടെ സർവകലാശാലക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ അന്നത്തെ സർക്കാരിനെ സാധിച്ചില്ല.റാങ്കിങ്ങിൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം സി.ഇ.ടി കോളേജിനെ ഉയർത്തി കൊണ്ടുവരിക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. അതിൻ്റെ ഭാഗമായാണ് കെ.ടി.യുവിൻ്റെ കോൺസ്റ്റുവൻ്റ് കോളേജായി സി.ഇ.ടിയെ പ്രഖ്യാപിക്കും എന്ന ബജറ്റ് പ്രഖ്യാപനം ഉണ്ടായത്. ഇക്കാര്യത്തിൽ ഗവൺമെൻ്റ് എല്ലാവരുമായി കൂടിയാലോചിച്ച് സ്വീകാര്യമായ തീരുമാനമാനമാകും കൈക്കൊള്ളുക. സാങ്കേതിക സർവ്വകലാശാലയും, സി.ഇ.ടിയും ഒരു പോലെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി റോജി.എം.ജോൺ വ്യക്തമാക്കി.
എസ്.എൻ ഓപ്പൺ സർവ്വകലാശാല രൂപീകൃതമായപ്പോൾ സംസ്ഥാനത്തെ മറ്റ് സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസം നിർത്തലാക്കിയത് നിയമ നിർമ്മാണത്തിലൂടെയാണ്. തിരികെ കൊണ്ടുവരാൻ നിയമ ഭേദഗതി ആവശമായി വരും.സർക്കാർ കൂടിയാലോചിച്ച് വിഷയത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ പറഞ്ഞു.