ഒട്ടാവ: കാനഡയിലെ എഡ്മണ്ടണിൽ ഇന്ത്യൻ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ ലുധിയാന സ്വദേശിയായ ദമൻപ്രീത് കൗറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പങ്കാളിയായ 22 വയസുകാരൻ റിതീഷ് കുമാറിനെ എഡ്മണ്ടൺ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലായ് ഒമ്പത് വ്യാഴാഴ്ച വൈകിട്ട് 6.44നാണ് സംഭവം നടന്നത്. എഡ്മണ്ടണിലെ സിൽവർബെറിയിലുള്ള വസതിയിൽ ഗുരുതരമായ പരിക്കുകളോടെ അബോധാവസ്ഥയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂലായ് 12ന് മരണത്തിന് കീഴടങ്ങി. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
അന്വേഷണസമയത്ത് മരണകാരണം പൊലീസ് മറച്ചുവച്ചിരുന്നു. ജൂലായ് 23നാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടത്. യുവതിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ജൂലായ് 22നാണ് റിതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് വിവരം. ദമൻപ്രീത് കൗറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം തുടങ്ങിയിട്ടുണ്ട്.