സിജെപി പ്രവർത്തകർക്കും ഒരുവിഭാഗം മാധ്യമങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ രൂക്ഷവിമർശനവുമായി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ കേരളത്തിലും പഞ്ചാബിലും നടക്കുന്ന അനീതികൾക്ക് നേരെ എന്തുകൊണ്ട് കണ്ണടയ്ക്കുന്നു എന്ന് മാധവ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചോദ്യമുയർത്തുന്നു. വിദ്യാഭ്യാസ വിഷയങ്ങളിലും വിദ്യാർഥികളുടെ പ്രശ്നങ്ങളിലും ബിജെപി ഭരിക്കുന്നിടത്ത് മാത്രം പ്രതിഷേധവുമായി ഇറങ്ങുന്നവരുടെ ഇരട്ടത്താപ്പാണ് മാധവ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. തന്റെ നിലപാടുകളുടെ പേരിൽ ‘അന്ധനായ സംഘി’ എന്ന് വിളിച്ച് ആക്രമിച്ച കമ്യൂണിസ്റ്റുകൾക്കും ‘നിഷ്പക്ഷർ’ എന്ന് അവകാശപ്പെടുന്നവർക്കുമെതിരെയും മാധവ് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി. അഭിജിത് ദീപ്കേ അടക്കമുള്ളവരോട് വിഷയത്തിൽ മറുപടി പറയാനും മാധവ് വെല്ലുവിളിക്കുന്നുണ്ട്.
കേരളത്തിൽ നടക്കുന്ന പിഎസ്.സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരത്തിനെക്കുറിച്ച് എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് തന്നോട് നിരവധി പേർ ചോദിക്കുന്നുണ്ടെന്നും, അതിന്റെ പശ്ചാത്തലം വ്യക്തമായി പഠിച്ച ശേഷം പ്രതികരിക്കും എന്ന രീതിയിൽ അവതാരക രഞ്ജിനി ഹരിദാസ് പങ്കുവച്ച പോസ്റ്റും മാധവ് സുരേഷ് തന്റെ സോഷ്യൽ മീഡിയ സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മാധവ് സുരേഷ് പങ്കുവച്ച കുറിപ്പുകൾ:
‘‘പഞ്ചാബിൽ നടക്കുന്ന അനീതിക്കെതിരെ പാറ്റകൾ എന്നാണു പ്രതികരിക്കാൻ പോകുന്നത്? അതോ വിദ്യാഭ്യാസവും വിദ്യാർഥികളും ബിജെപിക്ക് എതിരാകുമ്പോൾ മാത്രം ശ്രദ്ധിക്കേണ്ട കാര്യമാണോ? അതോ എഎപി ഉൾപ്പെടുമ്പോൾ ഇവന്മാരുടെ വ്യാജ പുരോഗമന നട്ടെല്ല് വാഴപ്പിണ്ടിയാകുമോ? എവിടെപ്പോയി നിങ്ങളുടെ നായകന്മാർ? മിക്ക ആളുകളും അവരെ രക്ഷകരായി കാണുന്നുണ്ടല്ലോ!
എല്ലാവരും എന്താണ് മിണ്ടാതിരിക്കുന്നത്? ബി.ജെ.പി സർക്കാർ ശരിയായ തീരുമാനമാണ് എടുത്തത്, അതു ചിലർക്ക് ദഹിക്കില്ല എന്ന് ഉറപ്പാണ്. പക്ഷേ അതേ കൂട്ടരെ ബാധിക്കുന്ന, നമ്മുടെ വിദ്യാർഥികളെയും നമ്മുടെ ഭാവിയെയും ബാധിക്കുന്ന പഞ്ചാബിലെ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്! ഈ സമരത്തെ പിന്തുണച്ച ഏതൊരു ‘രാഷ്ട്രീയ’ പാർട്ടിയുടെയും യഥാർഥ ലക്ഷ്യം മനസ്സിലാക്കാൻ ഇതുപോരേ? സ്വന്തം നേട്ടത്തിനായി വിദ്യാർഥികളെ ഉപയോഗിക്കുക! ഇതാണ് ഞാൻ എപ്പോഴും പറഞ്ഞിരുന്നത്.
നാണമില്ലാത്ത മാധ്യമങ്ങളേ, ധൈര്യമുണ്ടെങ്കിൽ ഇതും റീപോസ്റ്റ് ചെയ്യ്, പക്ഷേ നിങ്ങളിൽ നിന്ന് ഞാനത് പ്രതീക്ഷിക്കുന്നില്ല! നിർഭാഗ്യവശാൽ, ബി.ജെ.പി.ക്ക് എതിരെ സംസാരിക്കുന്നത് എന്തോ വലിയ സംഭവമായി കരുതുന്നതുകൊണ്ട് എല്ലാവരും അതു ചെയ്യുന്നു, എന്നാൽ ബിജെപി ഉൾപ്പെടാത്തിടത്തോളം കാലം യഥാർഥ പ്രശ്നങ്ങൾ അവഗണിക്കപ്പെടുകയും ചെയ്യുന്നു.
മണ്ടനാകാതിരിക്കൂ, ആദ്യം ഒരു ഇന്ത്യക്കാരനാകൂ. നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് വേണ്ടി സംസാരിച്ച അത്രയും ഉറക്കെ പഞ്ചാബിലെ വിദ്യാർഥികൾക്ക് വേണ്ടിയും സംസാരിക്കൂ. നിങ്ങളുടെ രാഷ്ട്രീയ ആശയങ്ങൾ നിങ്ങളെ നിശ്ശബ്ദരാക്കാനോ സത്യത്തിന് നേരെ കണ്ണടപ്പിക്കാനോ സമ്മതിക്കരുത്. സാധാരണക്കാരന് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന സി ജെ പി പഞ്ചാബിന്റെ കാര്യം വന്നപ്പോൾ എവിടെപ്പോയി? അവിടെ ഭരണത്തിൽ ബിജെപി അല്ലാത്തതുകൊണ്ട് അവരുടെ ധൈര്യമൊക്കെ ചോർന്നുപോയോ?
അഭിജിത് ദീപ്കേ, സഹോദരാ മറുപടി പറയൂ.
എന്റെ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട എന്റെ നിലപാടിനെ എതിർക്കുകയും എന്നെ ‘അന്ധനായ സംഘി’ എന്ന് വിളിക്കുകയും ചെയ്ത എല്ലാ കമ്മികൾക്കും ‘നിഷ്പക്ഷർക്കും’ വേണ്ടിയാണ് ഇത്! എവിടെപ്പോയി നിങ്ങൾ ഇപ്പോൾ?
അണ്ണാക്കിലെ പിരി വെട്ടിയോ? നട്ടെല്ലില്ലാത്തവന്മാരേ!!!
വിദ്യാർഥികളുടെ സമരത്തെക്കുറിച്ചാണ് പറയുന്നത്, അല്ലേ? സിജെപിയിലെ ഒരു പാറ്റകളെയും എവിടെയും കണ്ടില്ല.
സിജെപി തട്ടിപ്പുകാരുടെ കൂട്ടമാണ്, അവർ ഉടൻ തന്നെ തുറന്നുകാട്ടപ്പെടും. അന്ധമായി വിശ്വസിക്കുന്നവരേ, നിങ്ങളുടെ വിശ്വാസം കൈവിടാതെ പിടിച്ചോളൂ, അവർ യഥാർഥത്തിൽ തുറന്നുകാട്ടപ്പെടുമ്പോൾ നിങ്ങൾ അഭിപ്രായം മാറ്റുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
കാരണം ഇത് ബി.ജെ.പി.ക്ക് എതിരാണ്, ഇത് നിങ്ങളുടെ രാഷ്ട്രീയ നിലപാടിനെ പിന്തുണയ്ക്കുന്നു. എന്നാൽ നിങ്ങളുടെ പ്രിയപ്പെട്ട രാഷ്ട്രീയ പാർട്ടിക്ക് എതിരായ, ഞാൻ പങ്കുവച്ച ബാക്കി കാര്യങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്? മാധ്യമങ്ങൾ പക്ഷപാതം കാണിക്കാൻ പാടില്ല എന്നാണ് ഞാൻ കരുതിയത്. ജനങ്ങൾക്ക് വേണ്ടി നിലകൊള്ളേണ്ട സമയത്ത് നിങ്ങളൊക്കെ എവിടെപ്പോകുന്നു?’’