തിരുവനന്തപുരം: പാലക്കാടൻ അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നടന്ന അനധികൃത ഓൺലൈൻ ലോട്ടറി വിൽപ്പനയുമായി ബന്ധപ്പെട്ട് പത്തുപേർ തമിഴ്നാട്ടിൽ പിടിയിലായി. മുരുകേശൻ, പരമശിവം, സത്യമൂർത്തി, കാർത്തികേൻ, അരുണാനന്ദൻ, അയ്യപ്പൻ, ശശി, അൻപ്, കരശു, സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.
തമിഴ്നാട് മണ്ണാർഗുഡിയിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് സംഘം പിടിയിലായത്.
പ്രതികളിൽ നിന്ന് വിൽപനക്ക് ഉപയോഗിച്ചിരുന്ന ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും 63,000 രൂപയും പൊലീസ് പിടിച്ചെടുത്തു. അതിർത്തി പ്രദേശങ്ങളിൽ വ്യാപകമായി ഓൺലൈൻ ലോട്ടറി വിൽപന നടക്കുന്നുണ്ടെന്ന് വാർത്ത പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി ശക്തമാക്കിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മണ്ണാർഗുഡിയിലെ പരിശോധന.