ബംഗളൂരു: ബംഗളൂരുവിൽ ദമ്പതികളെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തർക്കത്തിനിടെ ഭാര്യയെ ശ്വസം മുട്ടിക്കുകയും ശേഷം ഭർത്താവ് ജീവനൊടുക്കിയതായാണ് വിവരം. സിവിൽ എൻജിനീയറായ സുമന്ത് ജെയ്ൻ, സോഫ്റ്റ്‌വെയർ എൻജിനീയറായ ഭാര്യ പത്മാവതി എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് ദുരന്തത്തിൽ കലാശിച്ചത്.
തർക്കത്തിനിടയിൽ സുമന്ത് പത്മാവതിയുടെ മുഖത്തടിക്കുകയും തലയിണകൊണ്ട് ശ്വാസംമുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. കുറച്ചുസമയത്തിന് ശേഷം വിളിച്ചുണർത്താൻ നോക്കിയപ്പോഴാണ് പത്മാവതി മരണപ്പെട്ടെന്ന് സുമന്ത് അറിയുന്നത്. തുടർന്ന് ഭയന്നുപോയ സുമന്ത് പരിഭ്രാന്തനായി തന്റെ അമ്മയെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. വിവരം അറിഞ്ഞ അമ്മ ഉടൻതന്നെ ദമ്പതികളുടെ വീട്ടുടമസ്ഥനെ സംഭവം അറിയിച്ചു. തുടർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഹാളിലെ സീലിംഗ് ഫാനിൽ സുമന്തിനെ തൂങ്ങിമരിച്ച നിലയിലും പത്മാവതിയെ മുറിക്കുള്ളിൽ മരിച്ച നിലയിലും കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. പത്മാവതിയുടെ മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ വ്യക്തമാകൂ.