തൃശൂർ: പാവറട്ടിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. തകരൻ വീട്ടിൽ പരേതനായ ചെറിയാന്റെ ഭാര്യ ഡോളി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹറിനെ (46) പൊലീസ് അറസ്റ്റുചെയ്തു.
ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. വീട്ടിലെ പറമ്പിൽ ജോലിചെയ്യുകയായിരുന്ന ഡോളിയെ ബെൻഹർ പിന്നീലൂടെയെത്തി കെട്ടിപ്പിടിച്ച് കഴുത്തറുക്കുകയായിരുന്നു. പിന്നാലെ വീടിനകത്തുപോയി വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് ഡോളിയുടെ തലയ്ക്ക് ആഴത്തിൽ വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഡോളിയെ ആദ്യം പാവറട്ടിയി സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 11.30 ഓടെയാണ് മരിച്ചത്.
ഇവരുടെ പറമ്പിൽ ജോലിക്ക് വന്ന സമീപവാസിയായ അറയ്ക്കൽ ഡേവിസ് സംഭവം കണ്ട് ബെൻഹറിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇയാളെയും ബെൻഹർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കത്തികൊണ്ട് ഡേവിസിന്റെ കൈക്കും പരിക്കേറ്റതായാണ് വിവരം. പ്രതി ബെൻഹറിന് മാനസിക പ്രശ്നമുണ്ടെന്നും ബെൻഹറും അമ്മയും തമ്മിൽ വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും പാവറട്ടി പഞ്ചായത്തംഗം വർഗീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണവും പ്രകോപനവും എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.