മലപ്പുറം: തിരൂരങ്ങാടി താലൂക്കിലെ മുന്നിയൂരിൽ യുവതിയെ പീഡിപ്പിച്ച പ്രതിക്കെതിരെ പരാതി നൽകിയ അതിജീവിതയുടെ ബന്ധുക്കൾക്ക് നേരെ വധഭീഷണി. നിരവധി കേസുകളിലെ പ്രതിയായ തിരൂർ സ്വദേശി അബ്ദുൽ അസീമാണ് (30) അതിജീവിതയെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തിയത്. ഇരുട്ടിന്റെ മറവിൽ കണ്ടാൽ കരഞ്ഞുകാലുപിടിച്ചാലും വെറുതെ വിടില്ലെന്നാണ് പ്രതി അതിജീവിതയോടും ബന്ധുക്കളോടും പറഞ്ഞത്.
തിരൂരങ്ങാടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതി നൽകിയവരോട് അബ്ദുൽ അസീം മോശമായി സംസാരിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം പ്രതി അതിജീവിതയ്ക്ക് അയച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും ആ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് സ്വർണാഭരണം കൈക്കലാക്കിയെന്നുമാണ്അതിജീവിതയുടെ പരാതി.
പുറത്തിറങ്ങിയാൽ കുടുംബത്തെ ഇല്ലാതാക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി അതിജീവിതയുടെ കുടുംബ സുഹൃത്ത് പറഞ്ഞു. അതിജീവിതയുടെ കുടുംബം പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഭീഷണി ഉണ്ടായത്. ‘ലൈംഗിക പീഡനം വലിയ ഒരു നെറ്റ്‌വർക്കിന്റെ ഭാഗമാണ്. കാപ്പ കേസ് പ്രതിയായ തനിക്ക് ഇത് വലിയ സംഭവമല്ല. ഇന്നത്തോടെ ലോകം അവസാനിക്കില്ലെന്ന് ഓർക്കണം’- പ്രതി പറഞ്ഞതായി അതിജീവിതയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.