കണ്ണൂർ ∙ രാസലഹരിമരുന്നു വിൽപനയ്ക്ക് അറസ്റ്റിലായത് നാട്ടുകാരും സന്നദ്ധ സംഘടനകളും പിരിവെടുത്ത് മോചനദ്രവ്യം നൽകി സൗദിയിലെ ജയിലിൽനിന്നു രക്ഷിച്ചയാൾ. കരിക്കോട്ടക്കരി വളയംകോട് സ്വദേശി ഫിദാ മൻസിലിൽ ടി. ഫസലുദ്ദീ(44)നെയാണ് ഇരിട്ടി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തട്ടുകടയുടെ മറവിൽ മെത്താംഫെറ്റമിൻ വിൽപന നടത്തിയതിന് അറസ്റ്റിലായ ഇയാൾ സംസ്ഥാനാന്തര ലഹരിമരുന്നു ശൃംഖലയിലെ മുഖ്യകണ്ണിയാണെന്നാണ് പൊലീസിനു ലഭിച്ച വിവരം.
2006 ൽ സൗദി അറേബ്യയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ഒരു മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ 10 വർഷത്തോളം ജയിലിലായിരുന്നു. സന്നദ്ധ സംഘടനകളും നാട്ടുകാരും പ്രവാസി മലയാളികളും ചേർന്ന് പണം കണ്ടെത്തി മോചന ദ്രവ്യം നൽകിയാണ് ഇയാളെ ജയിലിൽനിന്നു മോചിപ്പിച്ച് നാട്ടിലെത്തിച്ചത്. മോചനത്തിനായി രാഷ്ട്രീയ ഇടപെടലുകളുമുണ്ടായി.
നേരത്തേ സ്വകാര്യ ടൂറിസ്റ്റ് ബസിൽ എംഡിഎംഎ കടത്തുന്നതിനിടെ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പടിയൂർ സ്വദേശി ഡെന്നി ഏബ്രഹാമിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണ് ഫസലുദ്ദീന്റെ പങ്ക് വ്യക്തമായത്. ഫോൺ വിളി രേഖകളും ബാങ്ക് അക്കൗണ്ട് ഇടപാടുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഫസലുദ്ദീൻ പലതവണ ബെംഗളൂരുവിൽനിന്നു കേരളത്തിലേക്ക് മെത്താംഫെറ്റമിൻ കടത്തിയതായി കണ്ടെത്തി.