വാഷിംഗ്ടൺ: ഇറാനെ ആഗോളതലത്തിൽ പൂർണമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ട് കടുത്ത നടപടിയുമായി യുഎസ്. ‘സാമ്പത്തിക ഡി-ഡേ’ എന്ന് വിശേഷിപ്പിക്കുന്ന ഈ പുതിയ നീക്കത്തിലൂടെ ഇറാനുമായി ബിസിനസ് ബന്ധങ്ങൾ തുടരുന്ന രാജ്യങ്ങളെയും സംഘടനകളെയും ലക്ഷ്യമിട്ട് സാമ്പത്തിക ഉപരോധങ്ങൾ വിപുലീകരിക്കാനാണ് യുഎസ് തീരുമാനിച്ചിരിക്കുന്നത്.
ഇറാനുമായുള്ള സാമ്പത്തിക ഇടപാടുകൾ നിർത്തലാക്കാൻ ലോകരാജ്യങ്ങൾക്ക് യുഎസ് കൃത്യമായ സമയപരിധി നിശ്ചിയിച്ചിട്ടുണ്ടെന്നും അല്ലാത്തപക്ഷം ആഗോള ഡോളർ വിനിമയ സംവിധാനത്തിൽ നിന്ന് ഇവരെ പുറത്താക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് മുന്നറിയിപ്പ് നൽകി. ഇറാൻ ഭരണകൂടത്തിന്റെ സാമ്പത്തിക സ്രോതസുകൾ പൂർണമായും ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സ്‌കോട്ട് ബെസെന്റ് കൂട്ടിച്ചേർത്തു. തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം, തങ്ങൾക്കെതിരെ സാമ്പത്തിക ഉപരോധം തുടരാനുള്ള നീക്കത്തിൽ യുഎസിന് മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയിരുന്നു. ഉപരോധം തുടരുകയാണെങ്കിൽ ഗൾഫ് മേഖലയിൽ നിന്ന് ഒരു തുള്ളി എണ്ണ പോലും യുഎസ് കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്റെ പരമോന്നത് ദേശീയ സുരക്ഷാ സമിതി മേധാവി മൊഹാസെൻ റസായി എക്സിൽ കുറിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടി പ്രഖ്യാപിക്കുകയും ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതിന് പിന്നാലെയാണ് ഇറാൻ മുന്നറിയിപ്പ്. ഇറാനിലെ ജനങ്ങൾക്കെതിരെ അമേരിക്ക നടത്തുന്ന സാമ്പത്തിക യുദ്ധത്തിൽ പങ്കാളിയാകുന്ന ഏതൊരു രാജ്യത്തിന്റെയും പ്രവർത്തനത്തെ യുദ്ധമായി കണക്കാക്കുമെന്ന് മൊഹാസെൻ റസായി വ്യക്തമാക്കി.