72 മണിക്കൂറിനകം മറ്റൊരു പ്രളയമുണ്ടാകാം’, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

ബീജിംഗ്: 359പേരുടെ മരണത്തിനിടയാക്കിയ ചൈന അതിർത്തിയിലുണ്ടായ മിന്നൽ പ്രളയത്തിന്റെ ദുരിതത്തിലാണ് നേപ്പാൾ. ഇതിനിടെ നേപ്പാളിന് മറ്റൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന. തങ്ങളുടെ പരിധിയിലുള്ള ഛോചെൻ ഖോല, പ്യുരെപു സാംഗ്‌പോ എന്നീ നദികളുടെ സംഗമസ്ഥാനത്ത് രൂപപ്പെട്ട പുതിയ തടാകം അടുത്ത 72 മണിക്കൂറിനിടെ തകരാൻ ഇടയുണ്ടെന്നാണ് ചൈനീസ് ജലവിഭവ വകുപ്പിനെ പ്രതിനിധീകരിച്ച് ദേശീയ മാദ്ധ്യമറിപ്പോർട്ട്. നേപ്പാളിലെ രക്ഷാപ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും തുടർന്നും ദുരന്തം ഒഴിവാക്കാനുമാണ് മുന്നറിയിപ്പ് നൽകിയതെന്നാണ് വിവരം.

 

ടിബറ്റിൽ നിന്നും മാത്രം 558 പേരെ കാണാതായെന്നാണ് വിവരം. 100 ചൈനീസ് പൗരന്മാരെ കാണാതായെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ പറഞ്ഞു. അപകടമേഖലയിലുള്ള ഗ്രാമങ്ങളിലെ ജനങ്ങളെ മുഴുവൻ ഒഴിപ്പിച്ചതായും രണ്ട് ഗ്രാമീണരെ രക്ഷിച്ചെന്നും സിസിടിവിയും റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ നേപ്പാളിൽ ഇതുവരെ 1500 പേരെയാണ് കാണാതായത്.

 

പുതുതായി രൂപപ്പെട്ട തടാകത്തിൽ നിരീക്ഷണം ശക്തമാക്കിയെന്ന് ചൈന അറിയിച്ചു. രണ്ട് മില്യൺ ക്യുബിക് മീറ്റർ ജലമാണ് ഈ തടാകത്തിലുള്ളത്. ഇപ്പോഴേ നിറഞ്ഞുകവിഞ്ഞ്‌ ഒഴുകുകയാണിത്. ഇതിനിടെയാണ് 72 മണിക്കൂറിനകം മൂന്ന് മില്യൺ ക്യുബിക് മീറ്റർ ജലംകൂടിയെത്തുമെന്നും തടാകം തകരാമെന്നും മുന്നറിയിപ്പ് ചൈന നൽകിയത്. സ്ഥലത്തെ രക്ഷാപ്രവർത്തനത്തിനായി പ്രാദേശിക പൊലീസ്, സുരക്ഷാ സേനയുടെ സഹായത്തിന് ബീജിംഗ്, ചെംഗ്‌ദു എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേനയെയും അയച്ചിട്ടുണ്ട്. ഗ്വിരോംഗ് ടൗണിന് സമീപത്തെ വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചു എന്നാൽ പോർട്ട് ഭാഗത്ത് എല്ലാം ഇപ്പോഴും തകരാറിലാണ്. 288 ഇന്ത്യക്കാരെയാണ് നേപ്പാൾ പ്രളയത്തിൽ കാണാതായിട്ടുള്ളത്. 826വിദേശികളെയാണ് ആകെ കാണാതായത്. വിദേശികളിൽ കൂടുതലും ഇന്ത്യക്കാരാണ്.

Leave a Reply

Your email address will not be published. Required fields are marked *