തിരുവനന്തപുരം: തിരുവോണ ദിവസം യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ വെറും രണ്ട് മണിക്കൂറിൽ പിടികൂടി കല്ലമ്പലം പൊലീസ്. ഞാറയിൽക്കോണം പറക്കുന്ന് കൊടുവേലിക്കോണം ആലുവിള വീട്ടിൽ ഷാജിയുടെ മകൻ ഗൗരി കൃഷ്‌ണ (18), മുത്താന പുതുവൽവിള വീട്ടിൽ മണിയുടെ മകൻ മനു (19), മുത്താന പുതുവൽവിള വീട്ടിൽ ബിനുവിന്റെ മകൻ കണ്ണൻ (18), രഞ്ജിത്ത് (20), പറക്കുന്ന് കൊടുവേലിക്കോണം ഷൈജു ഭവനിൽ ഷിജുവിന്റെ മകൻ ഷൈജു (22) എന്നിവരാണ് പിടിയിലായത്.
മുത്താന കൊച്ചാരം ചരുവിള പുത്തൻവീട്ടിൽ പ്രകാശന്റെ മകൻ പ്രജിയെ (34) ആണ് പ്രതികൾ കൊലപ്പെടുത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അജയ്‌ക്കും (37) പരിക്കേറ്റിട്ടുണ്ട്. പ്രതികൾക്ക് പ്രജിയോടും അജയ്‌യോടുമുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണിയുടെ നിർദ്ദേശപ്രകാരം വർക്കല ഡിവൈഎസ്‌പി രമേഷ് കുമാർ പിവി, കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ ദീപു, എസ്എച്ച്ഒ മനു എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ നിതിൻ, ഹരി, ബിജു, എഎസ്‌ഐമാരായ ഇർഷാദ്, സുലാൽ, പൊലീസ് ഉദ്യോഗസ്ഥരായ അനീഷ്, സമ്പത്ത്, ലിജിൻ ദാസ്, ശ്രീജിത്ത് ,ഷൈമോൻ, ഷമീർ ,ബിജീഷ് രാജ്, റൂറൽ ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.