ന്യൂഡൽഹി : നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 362 ആയി. അതേസമയം ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയവരുടെ എണ്ണം 84 ആയി ഉയർന്നു. പ്രളയത്തിൽ മരിച്ചവരിൽ ഇന്ത്യക്കാരുണ്ടോ എന്ന കാര്യത്തിൽ നിലവിൽ സ്ഥിരീകരണമില്ല. കേരളത്തിൽ നിന്നുള്ള 33 പേരുമായി ഇതുവരെ ബന്ധപ്പെടാനായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നേപ്പാൾ പ്രളയമേഖലയിൽ കുടുങ്ങിയ മലയാളികളുമായി ആശയവിനിമയം സാധ്യമാകാത്തവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം തേടി. സംസ്ഥാന സർക്കാർ ഇവരുടെ വിവരങ്ങൾ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ചൈനീസ് മേഖലയിലും 200ഓളം പേർ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ വക്താവ് രൺദീർ ജെയ്സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രളയത്തിൽ കാണാതായതോ ബന്ധപ്പെടാൻ കഴിയാത്തതോ ആയ ഇന്ത്യക്കാരുടെ എണ്ണം 290 ആയി ഉയർന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും സഹായിക്കാനുമുള്ള തീവ്രശ്രമങ്ങൾ തുടരുകയാണ്.ഇഷ ഫൗണ്ടേഷൻ വഴി നേപ്പാളിലെത്തിയവരിൽ ഇന്ത്യൻ വംശജരുമുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്താനും സഹായിക്കാനുമുള്ള തീവ്രശ്രമങ്ങൾ തുടരുകയാണ്കാണാതായ ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെടാനും ദുരന്തബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും നേപ്പാൾ അധികാരികളുമായി ചേർന്ന് സർക്കാർ പ്രവർത്തിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജൈസ്വാൾ പറഞ്ഞു.
പ്രളയബാധിതമായ നേപ്പാളിലെ റസുവ ജില്ലയിൽ കൈലാഷ് മാനസസരോവർ യാത്രാ സംഘങ്ങളും, ത്രിശൂലി 1 പവർ പ്രോജക്റ്റിലെ തൊഴിലാളികളും ഉൾപ്പെടെയുള്ള നിരവധി ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. റസുവയിലുണ്ടായ ദുരന്തത്തെ തുടർന്ന് നേപ്പാളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് വിദേശകാര്യ മന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്.
ദുരിതബാധിതർക്കായി 47.5 ടൺ രക്ഷാസാമഗ്രികൾ ഇന്ത്യ അയച്ചു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ബെയ്ലി പാലങ്ങൾ നിർമിക്കുന്നതിനും ഇന്ത്യ സഹായം നൽകും. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.