പി എം -ശ്രീയിൽ നിന്ന് ഇനി പിന്മാറാനാകില്ല’; നിലപാട് ആവർത്തിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: പി എം -ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാരിന് ഇനി പിന്മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പിന്മാറിയാൽ വിദ്യാഭ്യാസ വകുപ്പിന് ലഭിക്കുന്ന കേന്ദ്രസഹായം നഷ്ടമാകുമെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

പാർട്ടിയുമായി കൂടിയാലോചനയില്ലെന്ന രാഷ്ട്രീയകാര്യ സമിതിയിലെ ദീപാദാസ് മുൻഷിയുടെ വിമർശനവും മുഖ്യമന്ത്രി തള്ളി. പിഎം ശ്രീ പദ്ധതി സർക്കാർ നടപ്പാക്കരുതെന്ന് യോഗത്തിൽ ദീപാദാസ് മുൻഷി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കരാർ ഒപ്പിട്ട സാഹചര്യത്തിൽ പിന്മാറാൻ കഴിയില്ലെന്ന നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിന്നു.

പാർട്ടിയുടെ വികാരം മാനിക്കുന്നുണ്ടെന്നും ഉപസമിതി റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയിൽ നിന്ന് പിന്മാറാൻ സാധിക്കില്ലെന്നാണ് ലഭിച്ച നിയമോപദേശമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരും പാർട്ടിയും തമ്മിൽ ഏകോപനമില്ലെന്നും ഏകോപനം ശക്തമാക്കണമെന്നും ദീപാദാസ് മുൻഷി ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് ഉൾപ്പെടെ സർക്കാരിലുള്ള പാർട്ടി നേതാക്കളുമായി ചർച്ച ചെയ്താണ് തീരുമാനങ്ങളെടുക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം, പുതിയ കെപിസിസി പ്രസിഡന്റ് വേണമെന്ന ആവശ്യം പി.ജെ. കുര്യൻ, കെ.സി. ജോസഫ്, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവർ ഉന്നയിച്ചു. മാനസികമായി സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിഞ്ഞെന്നും ശാരീരികമായി മാത്രമാണ് സ്ഥാനത്ത് തുടരുന്നതെന്നും പി.ജെ. കുര്യൻ വിമർശിച്ചു. ഈ നിലപാടിനെ ബെന്നി ബഹനാൻ പിന്തുണച്ചതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *