തൃക്കാക്കര മോർഫിങ് കേസ്: നഗ്നചിത്രം കാണാൻ 500രൂപ, ടെലിഗ്രാം ചാനൽ വഴി വിതരണം,

കാക്കനാട് ∙ തൃക്കാക്കര ഭാരതമാത കോളജിലെ മോർഫിങ് കേസിൽ പ്രതികൾ സാമ്പത്തിക ലാഭമുണ്ടാക്കിയതിന്റെ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. മോർഫ് ചെയ്ത ചിത്രങ്ങളിലേക്ക് ആളുകളെ ആകർഷിക്കാൻ ടെലിഗ്രാം ഗ്രൂപ്പുകളിൽ സിനിമ പ്രമോഷൻ പരിപാടികൾക്ക് സമാനമായ പ്രചാരണങ്ങൾ നടത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.പ്രമോഷനായി ഉണ്ടാക്കിയ ടെലിഗ്രാം ചാനലിൽ മാത്രം ആയിരത്തി അഞ്ഞൂറോളം പേർ അംഗങ്ങളായുണ്ട്. ഇതിലേക്കാണ് മോർഫ് ചെയ്ത ചിത്രങ്ങളുടെ ചെറിയ ഭാഗങ്ങൾ ആദ്യം പോസ്റ്റ് ചെയ്യുന്നത്. മോർഫ് ചെയ്യപ്പെട്ടവരുടെ ഒറിജിനൽ വിഡിയോകളും ഫോട്ടോകളും ഇതോടൊപ്പം ഇടാറുണ്ട്. ഇതിൽ ആകൃഷ്ടരാകുന്നവരാണ് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ കാണാനായി ടെലിഗ്രാമിലെ പ്രൈം പെയ്ഡ് ചാനലിൽ പണം നൽകി അംഗങ്ങളാകുന്നത്. ഇവ യഥാർഥത്തിലുള്ള നഗ്ന ചിത്രങ്ങളാണെന്ന ധാരണയിലാണ് കൂടുതൽ ‘പ്രേക്ഷകർ’ പണം നൽകി ഇവരുടെ വലയിൽ വീഴുന്നത്. പല പേരുകളിലായിരുന്നു പ്രൈം പെയ്ഡ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിരുന്നത്. 250–500 രൂപയാണ് ഗ്രൂപ്പിൽ ചേർക്കാൻ ഈടാക്കിയിരുന്നത്.ഗൂഗിൾ പേ വഴി പണം കൈമാറിയതിന്റെ തെളിവും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ അംഗങ്ങളിൽ ചിലരും പൊലീസ് നിരീക്ഷണത്തിലാണ്. ഭാരതമാത കോളജിലെ ബിബിഎ വിദ്യാർഥി എസ്.ശ്രീഹരിയും മാവേലിക്കര ഐഎച്ച്ആർഡി കോളജിലെ ബികോം വിദ്യാർഥി സനീഷുമാണ് അറസ്റ്റിലായിട്ടുള്ളത്. ഇവർ തമ്മിൽ വലിയ ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പരിചയത്തിലൂടെയാണ് ഇത്തരം ചിത്രങ്ങൾ കൈമാറുന്ന രീതിയിലേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *