ന്യൂഡൽഹി: വീടിന് പുറത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തി. ചോങ്തം വിക്രം സിംഗ് (54) ആണ് മർദനത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ കിലോകരി ഗ്രാമത്തിലാണ് സംഭവം നടന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഭരത് കുമാർ (19), പ്രമോദ് (26), റംസാൻ ഖാൻ (22), ദീപാൻഷു (21), മോഹൻ വിശ്വകർമ (32), വിജയ് (36), മന്നു (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പുലർത്തെ വിക്രം സിംഗിന്റെ വീടിന് പുറത്ത് എട്ട് പേർ മദ്യപിച്ച് ബഹളം വയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് പ്രതികൾ ഇദ്ദേഹത്തെ ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിക്രം സിംഗിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വർഷങ്ങളായി കിലോകരി ഗ്രാമത്തിൽ താമസിക്കുന്ന വിക്രം സിംഗ് പ്രശസ്തനായ ഗിറ്റാറിസ്റ്റാണ്. 20 വർഷം മുൻപാണ് ഇദ്ദേഹം ഡൽഹിയിലേക്ക് താമസം മാറിയതെന്നാണ് റിപ്പോർട്ട്. ഡൽഹി സ്കൂൾ ഓഫ് മ്യൂസിക്കിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. നിലവിൽ ഡൽഹിയിൽ കുട്ടികൾക്ക് ഗിറ്റാർ ക്ലാസ് എടുക്കുന്നുണ്ടായിരുന്നു.