മഹാരാഷ്ട്രയിലെ ഏറ്റവും ധനികനായ എംഎല്‍എ സുഖസൗകര്യങ്ങള്‍ മാറ്റിവെച്ചു ഭിക്ഷക്കാരനായി

മുംബൈ: മഹാരാഷ്ട്രയിലെ ഏറ്റവും ധനികരായ നിയമസഭാംഗങ്ങളിൽ ഒരാളായ ബി.ജെ.പി എം.എൽ.എ പരാഗ് ഷാ, തന്റെ സുരക്ഷാ ജീവനക്കാരെയും കാറുകളെയും വിലപിടിപ്പുള്ള വസ്തുക്കളെയും മാറ്റിനിർത്തി, യാചകന്റെ വേഷത്തിൽ മുംബൈയിലെ ഘാട്കോപ്പർ തെരുവുകളിൽ ഒരു ദിവസം ഭിക്ഷാടനം നടത്തി. ജീവിതത്തിന്റെ “യാഥാർത്ഥ്യം” നേരിട്ടറിയാൻ വേണ്ടിയായിരുന്നു എംഎല്‍എ യുടെ ശ്രമം.
ഘാട്കോപ്പർ എം.എൽ.എയുടെ യാചകവേഷം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വിജയിച്ച ഒരു വ്യവസായി കൂടിയായ ഷാ, ജെയിൻ മതവിശ്വാസത്തിൽ വളരെ പ്രാധാന്യമുള്ള ഒരു പ്രത്യേക മാസത്തിൽ, തന്റെ ജെയിൻ ആത്മീയ ഗുരുവായ നമ്രമുനിയുടെ നിർദ്ദേശപ്രകാരമാണ് ഈ ദൗത്യം ഏറ്റെടുത്തത്. ഗുരുവിന്റെ ഉപദേശം പിന്തുടർന്ന് തന്റെ സുരക്ഷാ സംവിധാനങ്ങളും വാഹനങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും ഒക്കെ മാറ്റിവെച്ചാണ് മണിക്കൂറുകളോളം നീണ്ട മേക്കപ്പിന് ശേഷം തെരുവില്‍ യാചകനായി എത്തിയത്.
5,000 കോടി രൂപ ആസ്തിയുള്ളയാളാണ് എംഎല്‍എ. പരാഗ് ഷായുടെ ആത്മീയ ഗുരുവായ നമ്രമുനി മഹാരാജ് നല്‍കിയ നിർദ്ദേശം അനുസരിച്ചായിരുന്നു പ്രച്ഛന്നവേഷം കെട്ടിയത്. ജീവിതം യഥാർത്ഥത്തിൽ അനുഭവിക്കാനും ആളുകൾ ദിവസേന നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാനുമായി ജൈന മതത്തിലെ ചാതുർമാസ്യ കാലയളവിൽ, ഒരു ദിവസത്തേക്ക് യാചകനാകാനായിരുന്നു ആവശ്യം.
ഗുരുവിന്റെ കൽപ്പന സ്വീകരിച്ച്എ ല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചു. യാചകനായി വേഷംമാറി അദ്ദേഹം ഘാട്കോപ്പറിന്റെ തെരുവുകളിലിറങ്ങി. തെരുവിൽ ഭിക്ഷ യാചിക്കുകയും അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു, ഒരു യാചകനായി ജീവിക്കുന്നതിന്റെ യഥാർത്ഥ വേദനയും അപമാനവും നേരിട്ടറിഞ്ഞു. ഈ അനുഭവം അദ്ദേഹത്തിൽ വലിയ സ്വാധീനം ചെലുത്തി. തുടർന്ന് പരാഗ് ഷാ തന്റെ വേഷവിധാനങ്ങൾ അഴിച്ച്, യാചകനായി സന്ദർശിച്ച അതേ സ്ഥലങ്ങളിലേക്ക് തന്നെ തിരിച്ചെത്തി ആളുകളുമായി സംസാരിക്കുകയും സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *