ലക്‌നൗ: കടിച്ച പാമ്പിനെ ജീവനോടെ പിടികൂടി അതുമായി ആശുപത്രിയിലെത്തിയ യുവാവ് പരിഭ്രാന്തി പരത്തി. ഉത്തർപ്രദേശിലെ ബറേലി ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം. മുപ്പത്താറുകാരനായ അതുൽ എന്നയാളാണ് ഡോക്ടർമാരെയും ജീവനക്കാരെയും രോഗികളെയും ഏറെനേരം തീ തീറ്റിച്ചത്.
വാട്ടർപമ്പിന് അടിയിൽ കിടക്കുകയായിരുന്ന പാമ്പിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അതുലിന് കടിയേറ്റത്. പമ്പ് ഓൺചെയ്യാനെത്തിയ അതുൽ പാമ്പിനെ കണ്ടതോടെ കൈകൊണ്ട് അതിനെ മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കൈയിൽ കടിയേറ്റത്. വിഷപ്പാമ്പാണ് കടിച്ചതെന്ന് വ്യക്തമായിട്ടും ധൈര്യംവിടാതെ അതുൽ പാമ്പിനെ പിടികൂടി ബാഗിലാക്കി. അല്പം കഴിഞ്ഞതോടെ നില വഷളായിത്തുടങ്ങി. ഉടൻ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു. അപ്പോഴാണ് കടിച്ച പാമ്പിനെ ബാഗിലാക്കി കൊണ്ടുവന്നിട്ടുണ്ടെന്ന് അറിയിച്ചത്.
പാമ്പിനെ കണ്ടതോടെ ഡാേക്ടർമാരും ജീവനക്കാരും രോഗികളുമൊക്കെ ആകെ ഭയന്നു. പലരും ആശുപത്രിയിൽ നിന്ന് ഓടിമാറി. തനിക്ക് കൃത്യമായ ചികിത്സ ലഭിക്കാൻവേണ്ടിയാണ് പാമ്പുമായി ആശുപത്രിയിലെത്തിയതെന്നാണ് അതുൽ പറഞ്ഞത്. ഇയാളുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പാമ്പിന് പിന്നീട് എന്തുസംഭവിച്ചുവെന്ന് വ്യക്തമല്ല. അതുലിന് പാമ്പുകടിയേറ്റ ദിവസം ബറേലിയിൽമാത്രം നാലുപേർക്കാണ് കടിയേറ്റത്.
യുവാവിനെ പാമ്പുകടിച്ചു, ആശുപത്രിയിലെത്തിയത് ജീവനുള്ള പാമ്പിനെ ബാഗിലാക്കി