വാഷിംഗ്‌ടൺ: അമേരിക്കയിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ 30 കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ. സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീറായ അവിനാഷ് നാർണയെയാണ് ബെൽവ്യു പൊലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ വർഷം ഒക്‌ടോബർ 27-നാണ് ഇയാളുടെ ഭാര്യ രാജിത സബ്ബിനേനിയെ അപാർട്‌മെന്റ് കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ബാത്ത്‌റൂമിനുള്ളിൽ അകപ്പെട്ടിരിക്കുകയാണെന്നും വാതിൽതുറക്കുന്നില്ലെന്നും അവിനാഷ് തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് വാതിൽ ബലമായി പൊളിച്ച് അകത്തുകടന്നപ്പോൾ രാജിത നിലത്ത് മരിച്ചുകിടക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ താൻ പുറത്തുപോയി തിരികെ വന്നപ്പോഴേക്കും ഭാര്യ ബാത്ത്‌റൂമിനുള്ളിലായിരുന്നെന്നും വിളിച്ചിട്ട് വാതിൽ തുറന്നില്ലെന്നും അവിനാഷ് ആവർത്തിച്ചു. എന്നാൽ, ഇയാൾ പുറത്തായിരുന്ന സമയം മറ്റാരെങ്കിലും വീടിനുള്ളിൽ പ്രവേശിച്ചതായി തെളിവുകൾ ലഭിച്ചില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തുഞെരിച്ചുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്നും നടന്നത് കൊലപാതകമാണെന്നും കിംഗ് കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് സ്ഥിരീകരിച്ചു.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇന്ത്യയിലെ ഒരു യുവതിയുമായി വർഷങ്ങളായി അവിനാഷിന് രഹസ്യബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ആ ബന്ധം തുടരുന്നതിനിടെയാണ് 2025 ജൂൺ 5-ന് രാജിതയുമായി വിവാഹിതനായത്. വിവാഹച്ചടങ്ങിൽ കാമുകിയും പങ്കെടുത്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. വിവാഹശേഷവും ഇരുവരും ബന്ധം തുടർന്നു. കൊലപാതകം നടന്ന ദിവസം അവിനാഷ് കുറഞ്ഞത് നാല് തവണ കാമുകിയെ ഫോണിൽ വിളിച്ചതായി കണ്ടെത്തി. ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ ഇയാൾ കാമുകിക്ക് അയച്ചുകൊടുത്തതായും അന്വേഷണത്തിൽ വ്യക്തമായി.
രാജിത പലപ്പോഴായി അവിനാഷിന് അയച്ച സന്ദേശങ്ങളും തെളിവായി. ഭാർത്താവ് തയ്യാറാക്കിയ പാനീയങ്ങൾക്ക് പലതവണ കയ്‌പ് അനുഭവപ്പെട്ടിരുന്നതായി അവർ പരാതിപ്പെട്ടിരുന്നു. മരിച്ച ദിവസം തയ്യാറാക്കിയ സ്‌മൂത്തിക്ക് മരുന്നിന്റെയും ചുമയുടെ സിറപ്പിന്റെയും രുചിയായിരുന്നെന്ന് രാജിത അവിനാഷിന് സന്ദേശമയച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി. കൊലപാതകക്കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം തടവുശിക്ഷയാകും അവിനാഷിന് ലഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.