വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 15 മരണം, നിരവധിപേരെ കാണാതായി

വിയറ്റ്നാം): വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞ് 15 പേർ മരിച്ചതായി റിപ്പോർട്ട്. വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫു ക്വേക്കിന് സമീപം ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. ചിലരെ കാണാതായതായും റിപ്പോർട്ടുണ്ട്.എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

മിൻ ഹുയത് ഫു ക്വേക്ക് ട്രേഡിംഗ് ടൂറിസം കമ്പനിയുടെ ബോട്ടാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എൻഗോയ് ദ്വീപിൽ നിന്ന് അൽ താേയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെ യാത്ര തുടങ്ങി 400മീറ്റർ പിന്നിട്ടപ്പോഴായിരുന്നു അപകടം. ബാേട്ട് തലകീഴായാണ് മറിഞ്ഞത്. 32 യാത്രക്കാരും നാലുജീവനക്കാരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കുറച്ചുപേരെ രക്ഷപ്പെടുത്തിയെന്ന് റിപ്പോർട്ടുണ്ട്. ശേഷിക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്.

ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടമുണ്ടായ ഉടൻ സൈന്യവും പൊലീസും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷപ്പെടുത്തിയവർക്ക് പ്രാഥമിക ചികിത്സ നൽകിയശേഷം ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്.

ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിലും ഹനോയിലെ ഇന്ത്യൻ എംബസിയിലും അടിയന്തര കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. ഹെൽപ്പ് ലൈൻ നമ്പരുകളും പുറത്തുവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *