ശ്രീനഗർ: ജമ്മു-കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ നാഷനൽ കോൺഫറൻസ് (എൻ.സി) എം.എൽ.എമാരെ പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് കൂറുമാറ്റാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല ആരോപിച്ചു. പാർട്ടിയിൽ പിളർപ്പ് സൃഷ്ടിച്ച് ജനവിധിയെ അട്ടിമറിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറിലെ ഹസ്രത്‌ബാലിൽ തന്റെ മുത്തശ്ശി ബേഗം അക്ബർ ജഹാന്റെ 26-ാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രവർത്തക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഷനൽ കോൺഫറൻസിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച ഒമർ അബ്ദുല്ല, ആദ്യം പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തെങ്കിലും അത് ഫലിക്കാതായപ്പോൾ ഇപ്പോൾ “ഞങ്ങളോടൊപ്പം വന്നാൽ ജമ്മു-കശ്മീരിന് സംസ്ഥാന പദവി (സ്റ്റേറ്റ്ഹുഡ്) തിരികെ നൽകാം” എന്ന വാഗ്ദാനമാണ് എം.എൽ.എമാർക്ക് നൽകുന്നതെന്ന് പറഞ്ഞു.