വിയറ്റ്‌നാം ബോട്ട് അപകടത്തില്‍ മലയാളികളും, മരിച്ചത് കൊട്ടാരക്കര സ്വദേശിയും ഭാര്യയും

ഹനോയ്: വിയറ്റ്‌നാമില്‍ ബോട്ടപകടത്തില്‍പ്പെട്ട് മരിച്ച വിനോദസഞ്ചാരികളില്‍ മലയാളികളും. സംഘത്തിലുണ്ടായിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശിയും വിക്ടറി ഗ്രൂപ്പ് ഉടമയുമായ എ.വി തോമസ്, ഭാര്യ ലൗനി എന്നവരാണ് മരിച്ച മലയാളികള്‍. മൂന്ന് ദിവസം മുമ്പാണ് തോമസും ഭാര്യയും വിയറ്റ്‌നാമിലേക്ക് പോയത്. മൊത്തം 32 പേരാണ് ഫുക്വേക്ക് ദ്വീപിന് സമീപം അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നത്. 15 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച 15 പേരില്‍ പത്ത് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും മൂന്ന് പേര്‍ ആന്ധ്രപ്രദേശില്‍ നിന്നും രണ്ട് പേര്‍ കേരളത്തില്‍ നിന്നും ഉള്ളവരാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

ഹോണ്‍ മേയ് റൂട്ട് എന്‍ഗോയ് ദ്വീപില്‍ നിന്ന് ആന്‍ തോയ് തുറമുഖത്തേക്കു യാത്രതിരിച്ച യാത്രാ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. യാത്ര തുടങ്ങി മിനിറ്റുകള്‍ക്കകം ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. കനത്ത കാറ്റും മോശം കാലാവസ്ഥയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ബോട്ട് തലകീഴായാണ് മറിഞ്ഞത്. 32 യാത്രക്കാരും നാലുജീവനക്കാരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. കുറച്ചുപേരെ രക്ഷപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. ശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

അപകടമുണ്ടായ ഉടന്‍ സൈന്യവും പൊലീസും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. രക്ഷപ്പെടുത്തിയവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയശേഷം ആശുപത്രികളിലേക്ക് മാറ്റി. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്.ഹോ ചി മിന്‍ സിറ്റിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലും ഹനോയിലെ ഇന്ത്യന്‍ എംബസിയിലും അടിയന്തര കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. ഹെല്‍പ്പ് ലൈന്‍ നമ്പരുകളും പുറത്തുവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *