തൃശൂര്‍: കുന്നംകുളത്ത് സാമ്പത്തിക ബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അച്ഛനും മകളും മരിച്ചു. ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുന്നംകുളം സ്വദേശി സിബി (50), മകള്‍ അലീന (18) എന്നിവരാണ് മരിച്ചത്. സിബിയുടെ ഭാര്യ ബീന, മകന്‍ ആദിത്യന്‍ (17) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സിബി, ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിഷം കഴിച്ചശേഷം സിബി കിണറ്റില്‍ ചാടുകയായിരുന്നു. കിണറ്റില്‍ നിന്നാണ് സിബിയുടെ മൃതദേഹം പുറത്തെടുത്തത്. മകള്‍ അലീന വിഷം കഴിച്ചശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം; അച്ഛനും മകളും മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ