മലപ്പുറം കുറ്റിപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട; 25 ലക്ഷം രൂപയുടെ എം.ഡി.എം.എയും കഞ്ചാവുമായി തിരൂർ സ്വദേശി പിടിയിൽ.**
തിരൂർ കൂട്ടായി സ്വദേശി (33) കൂവക്കാട് മുഫസിർ ആണ് കുറ്റിപ്പുറം സി.ഐ കെ. മണികണ്ഠന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.
മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ എന്നിവിടങ്ങളിലെ ഡാൻസഫ് സംഘങ്ങൾ സംയുക്തമായാണ് പ്രതിയെ വലയിലാക്കിയത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ തുടങ്ങിയ പരിശോധന രാത്രി പതിനൊന്നുമണിയോടെയാണ് അവസാനിച്ചത്. പ്രതി സഞ്ചരിച്ചിരുന്ന ഇന്നോവ കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
കാറിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. 490 ഗ്രാമിലധികം വരുന്ന എം.ഡി.എം.എയും, 30,000 രൂപ വിലമതിക്കുന്ന 7 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് പോലീസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 25 ലക്ഷം രൂപയോളം വിപണി വില വരും.
മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഇന്നോവ കാറും, പ്രതിയുടെ കൈവശമുണ്ടായിരുന്ന ഐഫോൺ ഉൾപ്പെടെയുള്ള രണ്ട് മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് തിരൂർ കോടതിയിൽ ഹാജരാക്കും.
മലപ്പുറം ഡാൻസഫ് സിനീയർ സിവിൽ പൊലിസ് ഓഫസർ ദിനേശ്, സലിം, രഞ്ജിത്ത്, ജസീർ, പെരിന്തൽമണ്ണ ഡാൻസഫ് സംഘത്തിലെ കൃഷ്ണകുമാർ, ദിനേശ്, മനോജ് കുമാർ, പ്രഭുൽ, തിരൂർ ഡാൻസഫ് സംഘത്തിലെ എ.എസ്.ഐമാരായ രാജേഷ്, ജയപ്രകാശ്, സരീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു