വെള്ളം നൽകാതെ പണം വാങ്ങി , വാട്ടർ അതോറിറ്റി തുക തിരിച്ചു നൽകണം

തൃശൂർ : വെള്ളം ലഭിക്കാതിരുന്ന കാലഘട്ടത്തിൽ ഈടാക്കിയ വെള്ളത്തിൻ്റെ ചാർജ് തിരികെ നൽകണമെന്നും, ഉപഭോക്താവിന് വെള്ളം ലഭിക്കുമെന്ന് അടിയന്തിരമായി ഉറപ്പു വരുത്തണമെന്നും നഷ്ടവും ചിലവും നൽകണമെന്നും ഉപഭോക്തൃ കോടതി വിധി.

കേരള സ്റ്റേറ്റ് സർവീസ് പെൻഷണേർസ് യൂണിയൻ അന്തിക്കാട് ബ്ലോക്ക് സെക്രട്ടറി പീതാംബരൻ.ടി.കെ. ഫയൽ ചെയ്ത ഹർജിയിലാണ് കേരള വാട്ടർ അഥോറിറ്റിയുടെ ചേർപ്പ് പി.എച്ച്.സെക്ഷനിലെ അസിസ്റ്റൻറ് എഞ്ചിനീയർക്കെതിരെയും ഇരിങ്ങാലക്കുടയിലെ എക്സിക്യുട്ടീവ് എഞ്ചിനീയർക്കെതിരെയും തിരുവനന്തപുരത്തെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്.

സർവ്വീസ് പെൻഷണേർസ് യൂണിയൻ്റെ കണക്ഷനിൽ കുറച്ചു കാലങ്ങളായി വെള്ളം ലഭിച്ചിരുന്നില്ല. മൂന്ന് ബില്ലുകളിൽ ഒരേ റീഡിംഗ് തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഉപഭോഗം രേഖപ്പെടുത്തുന്ന കോളത്തിൽ നാല് യൂണിറ്റ് എന്ന് രേഖപ്പെടുത്തിയിരുന്നു.വെള്ളത്തിൻ്റെ ചാർജ് ഈടാക്കുകയും ചെയ്തിരുന്നു. ഇപ്രകാരം വെള്ളത്തിൻ്റെ ചാർജ് ഈടാക്കുകയും വെള്ളം ലഭ്യമാക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹർജിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിക്കുകയുണ്ടായത്. ജീവിതത്തിൻ്റെ സുപ്രധാന ഭാഗമായ വെള്ളത്തിൻ്റെ ബിൽ സുവ്യക്തമാകണമെന്നും ഉപഭോക്താവിന് മനസ്സിലാക്കാൻ കഴിയുന്നതാകണമെന്നും കോടതി നിരീക്ഷിച്ചു.

തെളിവുകൾ പരിഗണിച്ച പ്രസിഡൻ്റ് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരനിൽ നിന്ന് വെള്ളം നൽകാതെ നിയമവിരുദ്ധമായി ഈടാക്കിയ 1323 രൂപ തിരിച്ചു നൽകണമെന്നും നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകണമെന്നും അടിയന്തിരമായി ഹർജിക്കാരന് ശരിയായ രീതിയിലും മതിയായതുമായ വെള്ളം നൽകണമെന്നും വിധിയിൽ പറയുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *