ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് ചോരക്കളമാക്കി ഇറാന്റെ ആക്രമണം തുടരുന്നു. ഇന്നലെ പുലർച്ചെ ഒമാൻ തീരത്തോട് ചേർന്ന് സഞ്ചരിച്ച യു.എ.ഇയുടെ രണ്ട് ഭീമൻ എണ്ണക്കപ്പലുകൾക്ക് നേരെ മിസൈലാക്രമണം നടത്തി. ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു.
ഞായറാഴ്‌ച മറ്റൊരു എണ്ണക്കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ കാണാതായ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്. ഇതോടെ ഇറാനെതിരെ ഇന്ത്യ സ്വരം കടുപ്പിച്ചു. ഇറാന്റെ ഇന്ത്യയിലെ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധമറിയിച്ചു. സാധാരണ നാവികരെ ലക്ഷ്യമിട്ടുള്ള അതിക്രമം അംഗീകരിക്കാനാകില്ലെന്നും അറിയിച്ചു.
കപ്പലുകളും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിടുന്നത് നിറുത്തണം. ഹോർമുസ് പോലെ അന്താരാഷ്ട്ര ജലപാതയിൽ സ്വതന്ത്രവും സുരക്ഷിതവുമായ സഞ്ചാരം തടസപ്പെടുത്തുന്നതിനെ ശക്തമായി അപലപിച്ചു. മേഖലയിൽ ആക്രമണങ്ങൾ പുനഃരാരംഭിച്ചതിലെ ആശങ്ക അറിയിച്ചു. ചർച്ചകളിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്തു.
ഹോർമുസിലെ ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. അൽ ബാഹിയ, മൊംബാസ എന്നീ കപ്പലുകളെയാണ് ഇറാൻ ആക്രമിച്ചത്. ഇരുകപ്പലുകളിലുമായി 30 ഇന്ത്യൻ നാവികരുണ്ടായിരുന്നു. ഇതിൽ പത്തുപേർക്ക് പരിക്കേറ്റു. ബാഹിയയിലുണ്ടായിരുന്ന ഇന്ത്യൻ നാവികനാണ് കൊല്ലപ്പെട്ടത്.
കപ്പലുകൾ അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിച്ചെന്നും മുന്നറിയിപ്പ് അവഗണിച്ചെന്നും ആരോപിച്ചായിരുന്നു ഇറാന്റെ ആക്രമണം. ‘സ്റ്റോൾട്ട് മഗ്നീഷ്യം” എന്ന നോർവീജിയൻ കെമിക്കൽ ടാങ്കറും ഇന്നലെ ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ടെങ്കിലും ജീവനക്കാർ സുരക്ഷിതരാണ്.
ഹോർമുസിൽ ഇതുവരെ കൊല്ലപ്പെട്ട ഇന്ത്യൻ നാവികർ- 9
കുതിച്ച് എണ്ണവില
ഇറാൻ ആക്രമണത്തെ തുടർന്ന് ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം ഏറെക്കുറേ നിലച്ചതോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 87.49 ഡോളറിലേക്ക് ഉയർന്നു. ജൂൺ 12ന് ശേഷമുള്ള ഉയർന്ന നിരക്കാണിത്.
ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, യു.എ.ഇ, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിലെ വ്യോമപാത ഈ മാസം അവസാനംവരെ ഒഴിവാക്കാൻ എയർലൈനുകൾക്ക് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയുടെ നിർദ്ദേശം
യു.എസ് ബോംബിംഗ്
ഇന്നലെ പുലർച്ചെ അഞ്ച് മണിക്കൂറോളം തെക്കൻ ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ യു.എസ് തുടർച്ചയായി ബോംബിംഗ് നടത്തി. പിന്നാലെ ജോർദ്ദാൻ, കുവൈറ്റ്, ബഹ്റൈൻ, ഖത്തർ എന്നിവയെ ലക്ഷ്യമാക്കി ഇറാനും വ്യോമാക്രമണം നടത്തി. ആളപായമില്ല.