കൈക്കൂലിക്കേസിൽ സസ്‌പെൻഷൻ, പണം ചോദിച്ച് ഭാര്യയെ മർദിച്ചു; പോലീസുദ്യോഗസ്ഥൻ അറസ്റ്റിൽ

ബെംഗളൂരു: പണം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പോലിസ് ഉദ്യോഗസ്ഥനെതിരെ ഭാര്യ. ബെംഗളൂരു പോലീസ് കമ്മീഷണർ ഓഫീസിലെ സബ് ഇൻസ്‌പെക്ടറായ ഭൈരപ്പ കെ .എസ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് ഭാര്യയുടെ പരാതി. ഇയാൾക്കെതിരെ സ്ത്രീധന പീഡനം ,വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അഞ്ച് വർഷം മുൻപ് വിവാഹിതയായ ഇവർക്ക് മുന്ന് വയസുള്ള ഒരു മകളുണ്ട്.

മുമ്പ് സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യവേ കൈക്കൂലികേസിൽ ലോകായുക്ത ഭൈരപ്പയെ സസ്പെന്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ ഭാര്യയുടെ കുടുംബത്തോട് 50 ലക്ഷം രൂപ ആവിശ്യപ്പെട്ട് ഉപദ്രവം ആരംഭിച്ചത്. ആവശ്യങ്ങൾ നിറവേറ്റാൻ ഭാര്യാപിതാവ് രണ്ട് കാറുകളും വലിയൊരു തുകയും നൽകിയിട്ടും ഭൈരപ്പയുടെ പീഡനം തുടരുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. പണം തന്നില്ലെങ്കിൽ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് തയാറാകില്ലെന്നായിരുന്നു ഇയാളുടെ ആവശ്യം. മകളെയും പരാതിക്കാരിയായ ഭാര്യയെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടതായും, ജീവനാംശം നൽകാൻ തയാറായില്ല എന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

ഭൈരപ്പക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധങ്ങളുണ്ടെന്നും, കുട്ടിയുടെ പിതൃത്വത്തെ ചോദ്യം ചെയ്ത് തന്നെ അപമാനിച്ചതായും പരാതിയിലുണ്ട്. ഗുണ്ടകളെ ഉപയോഗിച്ച് തന്നെ അപായപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും ഭാര്യ ആരോപിക്കുന്നു. ജൂലൈ 12-ന് കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എത്തിയ തന്റെ പിതാവിനെ ഭൈരപ്പ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചതായും യുവതി വെളിപ്പെടുത്തി. പ്രദേശത്തെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഭൈരപ്പയുടെ സഹപരിവർത്തകരായതിനാൽ ആദ്യം പരാതി നൽകിയിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല എന്ന് യുവതി ആരോപിച്ചു. കേസ് ഒതുക്കി ശ്രമിച്ചതിനെ തുടർന്ന് യുവതി നേരിട്ട് നേരിട്ട് ഡിജിപിയെ സമീപിക്കുകയായിരുന്നു. ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *