ആലപ്പുഴ: ആലപ്പുഴയിലെ വിവാദമായ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ച സംഭവത്തിൽ എഡിജിപി എം ആർ അജിത് കുമാറിൽ നിന്ന് ഡിജിപി വിശദീകരണം തേടും. വിശദീകരണം കൂടി കിട്ടിയ ശേഷമാകും ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകുക. അട്ടിമറിയിൽ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട് എസ്ഐടി ഇന്നലെ ഡിജിപിക്ക് നൽകിയിരുന്നു. ഇതിനിടെ ഡിജിപി നിയമനത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി നടപടികൾ സർക്കാർ തുടങ്ങി.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച കേസിൽ എ ഡി ജി പി യുടെ നേതൃത്വത്തിൽ അട്ടിമറി നടന്നെന്നാണ് കണ്ടെത്തൽ. കേസ് അന്വേഷിച്ചിരുന്ന ആദ്യ ഉദ്യോഗസ്ഥരെ എ ഡി ജി പിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയെന്ന് മുൻ അന്വേഷണസംഘം എസ് ഐ ടിക്ക് മൊഴി നൽകിയിട്ടുണ്ട്. എ ഡി ജി പിയുടെ പൂർണ്ണ അറിവോടെ ഗ്രേഡ് എസ് ഐ മാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് രേഖകളിൽ കൃത്രിമം കാണിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വെളിപ്പെടുത്തൽ.