ന്യൂയോർക്ക്: ലോകകപ്പിൽ ആരു മുത്തമിടുമെന്ന് കാണാൻ നിമിഷങ്ങളെണ്ണി കാതോർത്തിരിക്കുകയാണ് ലോകം. തുടർച്ചയായ രണ്ട് ലോകകപ്പുകൾ ഏറ്റുവാങ്ങാൻ ലയണൽ മെസിക്ക് കഴിയുമോയെന്ന ആകാംഷയിലാണ് ആരാധകർ. അതോ സ്‌പെയിനിന്റെ യംഗ് സെൻസേഷൻ ലാമിൻ യമാൽ കപ്പുയർത്തുന്നത് മെസിക്ക് കണ്ടുനിൽക്കേണ്ടിവരുമോയെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ചോദ്യം. ന്യൂയോർക്കിലെ ന്യൂജഴ്സി സ്റ്റേഡിയത്തിൽ ഞായറാഴ്ച അർദ്ധരാത്രിയാണ് ഫൈനൽ മത്സരം നടക്കുന്നത്.
സ്പെയ്നും അർജന്റീനയും ലോകകപ്പ് ഫൈനലിലെത്തിയതോടെ 2007ലെ ഒരു ചിത്രവും വൈറലായിരുന്നു. ഒരു ഫോട്ടോ ഷൂട്ടിന് വേണ്ടി ലയണൽ മെസി മൂന്ന് മാസം മാത്രം പ്രായമുള്ള ലാമിൻ യമാലിനെ കുളിപ്പിക്കുന്ന ചിത്രമാണിത്. അന്ന് സ്പാനിഷ് ക്ളബ് ബാഴ്സലോണയുടെ താരമായിരുന്ന മെസി യൂണിസെഫിന്റെ ഒരു പരിപാടിയോട് അനുബന്ധിച്ച് നടന്ന ഫോട്ടോ ഷൂട്ടിലാണ് കുഞ്ഞ് യമാലിനെ സോപ്പിട്ട് കുളിപ്പിച്ചത്. ആ കുട്ടിയാണ് പിന്നീട് ബാഴ്സലോണ ക്ളബിൽ മെസിയുടെ പിൻഗാമിയായി എത്തിയത്. ഒരുകാലത്ത് മെസി നെഞ്ചിലേറ്റിയിരുന്ന ബാഴ്സലോണയുടെ പ്രമാണിത്വം ഇന്ന് യമാലിന്റെ ചുമലുകളിലാണ്. ഇപ്പോളിതാ ഈ വൈറൽ ചിത്രത്തിൽ പ്രതികരിച്ചിരിക്കുകയാണ് മെസി.
‘ആ ചിത്രം അവിശ്വസനീയമാണ്. കുഞ്ഞായിരുന്നപ്പോൾ അവനൊപ്പം ഞാൻ ചിത്രമെടുത്തു. ഇപ്പോൾ നമ്മൾ രണ്ടുപേരും ലോകകപ്പിൽ കളിക്കുകയാണെന്നത് വിശ്വസിക്കാനാകുന്നില്ല. ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അവൻ. അവന്റെ വിജയം ബാഴ്‌സലോണയുടെ വിജയമാകുമെന്നതിനാൽ അവന് എല്ലാ ഭാഗ്യവും നേരുന്നു. അവൻ മാത്രമല്ല, സ്‌പെയിനിന് മികച്ച ടീമാണുള്ളത്. നമുക്ക് നമ്മുടേതായ ആയുധങ്ങളുണ്ട്. അവൻ വളരെ അതിശയിപ്പിക്കുന്ന കളിക്കാരനാണ്, ആഗോള താരമാണ്. അവന് 19 വയസ് മാത്രമാണ് പ്രായം. വലിയൊരു കരിയർ മുന്നിലുണ്ട്. അവന് എല്ലാ നന്മകളും നേരുന്നു. എന്നാൽ അവനിപ്പോൾ ചാമ്പ്യനാകാതിരിക്കാൻ നമ്മൾ എല്ലാ വിധത്തിലും ശ്രമിക്കും’- എന്നായിരുന്നു മെസിയുടെ പ്രതികരണം. ന്യൂയോർക്കിൽ നടക്കുന്ന ഫിഫയുടെ ഫനാറ്റിക്‌സ് ഫെസ്റ്റിലായിരുന്നു മെസി മനസുതുറന്നത്.