തിരുവനന്തപുരം: ആശുപത്രിയിലെ പൊതിച്ചോറ് വിതരണ വിവാദത്തിൽ വീണ്ടും പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. അന്നം മുടക്കിയതല്ലെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്ഥലം കയ്യേറിയതിൽ ഇടപെട്ടതാണെന്നും കെ മുരളീധരൻ പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം കയ്യേറിയതിൽ പരാതി കിട്ടി. കമ്മ്യൂണിറ്റി കിച്ചൻ ആശുപത്രി വികസന സമിതി തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കമ്മ്യൂണിറ്റി കിച്ചൻ നിലവിൽ ആലപ്പുഴയിൽ മാത്രമായിരിക്കും. മറ്റ് ആശുപത്രിയിൽ ആലോചിച്ചിട്ടില്ല. ആശുപത്രിയിൽ ഭക്ഷണം കൊടുക്കുന്നതിന് തടസമില്ല. ആലപ്പുഴയിൽ ലാബ് നടത്തുന്നത് തടഞ്ഞതാണ് പ്രശ്നം. ചൂരൽമലയിൽ ആരാണ് ഭക്ഷണവിതരണം തടഞ്ഞത്. ആലപ്പുഴയിലെ കാര്യമാണ് കഴിഞ്ഞദിവസം പറഞ്ഞത്. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ല. ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്ഥലം കൈയേറി. അത് അംഗീകരിക്കാൻ കഴിയില്ല’- മന്ത്രി വ്യക്തമാക്കി.
ഇന്നലെ ആറൻമുളയിലെത്തിയ മന്ത്രി കെ മുരളീധരൻ ഡിവൈഎഫ്‌ഐ ആയാലും സേവാ ഭാരതി ആയാലും ആശുപത്രിക്ക് പുറത്തുമതി പൊതിച്ചോർ എന്ന് ആവർത്തിച്ചിരുന്നു. ജനവികാരം എതിരാകുമെന്ന് ബോധ്യമായതോടെ വൈകുന്നേരം മന്ത്രി നിലപാട് മയപ്പെടുത്തി പ്രസ്‌താവന ഇറക്കി. 19 വർഷത്തോളമായി സേവാഭാരതിയും 10 വർഷമായി ഡിവൈഎഫ്‌ഐയും മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ സൗജന്യ ഭക്ഷണവിതരണം നടത്തുന്നുണ്ട്. വിവാദത്തിന് നിമിത്തമായ ആലപ്പുഴ മെഡിക്കൽ കോളേജിൽ രണ്ടായിരത്തിലേറെ പൊതിച്ചോറാണ് ദിവസവും ഡിവൈഎഫ്‌ഐ വിതരണം ചെയ്യുന്നത്. മറ്റുപല സന്നദ്ധ സംഘടനകളും ആശുപത്രികളിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.