കോഴിക്കോട് പാളയത്ത് കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ,​ കഴുത്തിന് മുന്നിലും പിന്നിലും 18 കുത്തേറ്റു

കോഴിക്കോട്: നഗരമദ്ധ്യത്തിലെ വീട്ടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായകമായ വിവരങ്ങളുമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പാളയം പുതിയ കോവിലകം പറമ്പ് നഗറിൽ ബിജുവിന്റേത് (38) കൊലപാതകമാണെന്നാണ് നിഗമനം. 45 മുറിവുകളാണ് ബിജുവിന്റെ ശരീരത്തിലുള്ളത്. കഴുത്തിന് മുന്നിലും പിന്നിലുമായി 18 കുത്തുകളുണ്ട്. കിച്ചൻ നൈഫ് ആകാം ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

സംഭവത്തിൽ കേസെടുത്ത പൊലീസ് കൊലപാതകത്തിന് പിന്നിൽ പ്രദേശത്തെ ലഹരി മാഫിയയാണോയെന്നും അന്വേഷിക്കുന്നുണ്ട്. ഇവരുമായി ബിജു പലതവണ വാക്കേറ്റമുണ്ടായെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു. വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിലെ പരസ്യ മദ്യപാനവും ലഹരിയുപയോഗവും ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ബിജു പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലയ്ക്കു പിന്നിലെന്നാണ് വിവരം.

ബിജുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് സിറ്റി പൊലീസ് കമ്മിഷണർ എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നത്.പശുക്കച്ചവടം ചെയ്തിരുന്ന ബിജു കോവിലകം പറമ്പിലെ ഒറ്റമുറി വീട്ടിലാണ് താമസിച്ചിരുന്നത്. അവിവാഹിതനാണ്. തൊട്ടടുത്ത് മറ്റൊരു വീട്ടിൽ ബിജുവിന്റെ അമ്മ ബേബിയുണ്ടായിരുന്നെങ്കിലും ആക്രമണത്തിന്റെ ശബ്ദം കേട്ടിരുന്നില്ല. രാവിലെ പശുവിനെ കറക്കാനായി ബിജുവിനെ വിളിക്കാനെത്തിയപ്പോഴാണ് അമ്മ വീടിന്റെ വാതിൽ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ടത്. തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മുറിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ബിജുവിനെ കണ്ടെത്തിയത്. ഇതോടെ അമ്മ സമീപവാസികളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം അക്രമികൾ വീട് പുറത്തു നിന്ന് പൂട്ടിയെന്നാണ് നിഗമനം.

 

 

Leave a Reply

Your email address will not be published. Required fields are marked *