പത്തനംതിട്ട: പിതാവുൾപ്പെടെ ഏഴ് പേർ പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം ആരംഭിച്ച് പൊലീസ്. മലയാലപ്പുഴയിലെ പത്താംക്ലാസുകാരിയാണ് പീഡനത്തിന് ഇരയായത്.
സ്‌കൂളിലെ സഹപാഠികളോടാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. പിന്നാലെ അദ്ധ്യാപകരാണ് ചൈൽഡ് ലൈൻ മുഖേന മലയാലപ്പുഴ പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ നാട്ടുകാരായ മൂന്നുപേർ പിടിയിലായെന്നാണ് വിവരം. പിതാവടക്കം വിദേശത്ത് കഴിയുന്ന രണ്ടുപേരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട ഒരാൾ പ്രായാധിക്യത്താൽ മരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിംഗിൽ ഏഴാം ക്ലാസ് മുതൽ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് പെൺകുട്ടി വെളിപ്പെടുത്തി. പല സമയങ്ങളിലായി പലരിൽനിന്നാണ് കുട്ടിക്ക് പീഡനമുണ്ടായത്. മൊഴിയുടെ അടിസ്ഥാനത്തിൽ ഏഴ് പേർക്കെതിരെയും പ്രത്യേകമായി കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഇതിൽ ഒരു കേസ് പെരിനാട് പൊലീസിന്റെ അന്വേഷണ പരിധിയിലാണ്. വാടകവീട്ടിൽ അമ്മയോടൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്. ജോലിക്കായി അമ്മ പുറത്തുപോകുന്ന സമയങ്ങളിലായിരുന്നു പീഡനം. വൈദ്യപരിശോധന നടത്തി തെളിവുകൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.