തിരുവനന്തപുരം: പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ അരുംകൊല. വിശാഖ് എന്നയാളെ അയൽവാസിയായ പ്രദീപ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൈതമുക്കിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇവർ തമ്മിൽ നേരത്തേ വഴിത്തർക്കം ഇൾപ്പെടെ പലകാര്യങ്ങളിലും തർക്കമുണ്ടായിരുന്നു. ഇന്ന് ഇതിന്റെ പേരിൽ വീണ്ടും തർക്കമുണ്ടാവുകയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പ്രദീപിനെ വിശാഖ് നേരത്തേ ആക്രമിച്ചിരുന്നു. ഈ കേസിൽ വിശാഖ് ജയിലിലാവുകയും ചെയ്തിരുന്നു. ഇതോടെ ഇവർതമ്മിലുള്ള പ്രശ്നം രൂക്ഷമായി. ഇതേത്തുടർന്ന് മലയിൻകീഴിലുള്ള ഒരു വീട്ടിലാണ് വിശാഖ് താമസിക്കുന്നത്. ഇന്ന് ഭക്ഷണം കഴിക്കാനായി കൈതമുക്കിലെ വീട്ടിൽ വന്നപ്പോഴായിരുന്നു കൊലപാതകം നടന്നത്. പ്രദീപ് വാളുകൊണ്ട് വിശാഖിനെ വെട്ടുകയായിരുന്നു. കൈക്കും കാലിനും വയറിനും ഗുരുതരമായി പരിക്കേറ്റ വിശാഖിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. ആശുപത്രിയിലേക്കുള്ള വഴിയിലാണ് വിശാഖ് മരിച്ചത്. കൊലയ്ക്കുശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതി കടന്നുകളഞ്ഞ കാർ പുലയനാർകോട്ടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതിൽ നിന്ന് മദ്യക്കുപ്പികളും വെട്ടുകത്തികളും കണ്ടെടുത്തു. പ്രതിയുൾപ്പെടെ വാഹനത്തിലുണ്ടായിരുന്നവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദീപിനൊപ്പം മറ്റ് മൂന്നുപേരും വാഹനത്തിലുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവർക്കുവേണ്ടി നഗരത്തിലുൾപ്പെടെ പൊലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. ഇവർ നഗരം വിട്ടിട്ടുണ്ടാവില്ല എന്നാണ് കരുതുന്നത്.