എട്ടുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് മദ്യലഹരിയിൽ വെട്ടിക്കൊന്നു

മഹോബ: എട്ടുമാസം ഗർഭിണിയായ യുവതിയെ മദ്യലഹരിയിലായ ഭർത്താവ് കുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മഹോബയിൽ ബിജ്രാരി ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മനീഷ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഹനീഫ് മൻസൂരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം വിവരം മറച്ചുവയ്ക്കാൻ പ്രതി പൊലീസിനെ വിളിച്ചുവരുത്തുകയും കള്ളക്കഥ മെനയുകയും ചെയ്തു. എന്നാൽ, ദൃക്സാക്ഷിയായ അഞ്ചു വയസുകാരന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. തുടർന്ന് പൊലീസ് പ്രതിയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

കടുത്ത മദ്യപാനിയായ പ്രതി ഇന്നലെ രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയപ്പോൾ ഇനിയും മദ്യം കഴിക്കുന്നത് ഭാര്യ മനീഷ തടഞ്ഞു. ഇതിനെച്ചൊല്ലിയുള്ള വാക്കുതർക്കത്തിനിടയിലാണ് ഇയാൾ പ്രകോപിതനായി അരിവാളെടുത്ത് ഭാര്യയെ തലയിലും ശരീരത്തിലും കൈകളിലും തലങ്ങും വിലങ്ങും വെട്ടിയത്. അഞ്ചും രണ്ടും വയസുള്ള പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ടായിരുന്നു പ്രതി ക്രൂരകൃത്യം ചെയ്തത്

പ്രതിയായ ഹനീഫിന് സംശയരോഗമുണ്ടായിരുന്നതായും നിസാരകാര്യങ്ങൾക്ക് പോലും ഭാര്യയെ പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നതായും കൊല്ലപ്പെട്ട യുവതിയുടെ സഹോദരൻ പറഞ്ഞു. നേരത്തെയും പലതവണ വീട്ടിൽ നിന്നും മനീഷയെ പുറത്താക്കിയിട്ടുണ്ടെങ്കിലും കുടുംബത്തിന്റെ ഭാവി ഓർത്ത് ഇവർ തിരിച്ചെത്തുകയായിരുന്നുവെന്നും സഹോദരൻ വ്യക്തമാക്കി.

 

കൊടുംകുറ്റവാളിയായ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട ബന്ധുക്കൾ, കുട്ടികളുടെ ഭാവിയിൽ ആശങ്ക രേഖപ്പെടുത്തി. പ്രതിയുടെ പിതാവും മകന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഈ കുഞ്ഞുങ്ങളെ താൻ സ്വന്തം സംരക്ഷണത്തിൽ വളർത്തുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *