യുവാവിനെ തട്ടിക്കൊണ്ടുപോയി; നഗ്നഫോട്ടോ എടുത്ത് മാതാവിന് അയച്ചു, യുവതിയെയും സംഘത്തെയും തേടി പൊലീസ്

കോഴിക്കോട് ∙ സുഹൃത്തിനെ കാണാൻ ബെംഗളൂരുവിൽ പോയ, സിവിൽ സ്റ്റേഷൻ ഫ്ലോറിക്കൻ റോഡ് സ്വദേശിയായ 21 കാരനെ ആറംഗ സംഘം ഫ്ലാറ്റിൽനിന്നു തട്ടിക്കൊണ്ടുപോയി നഗ്ന ഫോട്ടോ എടുത്തതായി പരാതി. വിട്ടയയ്ക്കാൻ എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് നഗ്നചിത്രം അമ്മയ്ക്ക് അയച്ചുകൊടുത്തെന്നും പരാതിയിലുണ്ട്. സംഘത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ട യുവാവ് ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. യുവതി അടക്കമുള്ള സംഘത്തിനായി പൊലീസ് അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ 24 നാണ് യുവാവ് ബെംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ എത്തിയത്. അവിടെവച്ച്, യുവാവിന്റെ മറ്റൊരു സുഹൃത്തായ യുവതിയുടെ പേരു പറഞ്ഞെത്തിയ ആറംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് കേരളത്തിലെത്തിച്ച് പയമ്പ്ര ചായിത്താഴത്തെ രഹസ്യ കേന്ദ്രത്തിൽ വച്ച് ബലം പ്രയോഗിച്ച് ഫോണിൽ നഗ്ന ഫോട്ടോ എടുത്ത് അമ്മയ്ക്ക് അയച്ചതായി പരാതിയിൽ പറയുന്നു. ശേഷം 8 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു.

രഹസ്യ കേന്ദ്രത്തിൽനിന്നു യുവാവ് രക്ഷപ്പെട്ട് ഇന്നലെ ചേവായൂർ പൊലീസ് ഇൻസ്പെക്ടർക്ക് പരാതി നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ, യുവാവിനെ ബെംഗളൂരുവിൽനിന്നു തട്ടിക്കൊണ്ടുപോയത് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘമാണെന്നു സൂചനയുണ്ടെന്ന്

ചേവായൂർ പൊലീസ് പറഞ്ഞു. പ്രതികളിൽ യുവതി ഉൾപ്പെടെ 3 പേരെ കുറിച്ചു പൊലീസിനു വിവരം ലഭിച്ചു. മറ്റു 3 പേർ നഗരത്തിലുള്ള യുവാക്കളാണെന്നാണ് സൂചന. സൈബർ പൊലീസിന്റെ സഹകരണത്തോടെ പ്രതികളെ കണ്ടെത്താൻ ശ്രമം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *