കൊച്ചി ∙ കടയുടമ പറഞ്ഞയച്ചതാണെന്ന വ്യാജേനയെത്തി സെയിൽസ്ഗേളിനെ കബളിപ്പിച്ച് 6,000 രൂപ തട്ടിച്ചു. വൈറ്റില ജംക്‌ഷന് സമീപമുള്ള സ്ഥാപനത്തില്‍ ഇന്നലെയായിരുന്നു സംഭവം. മാന്യമായ വസ്ത്രവും മാസ്കും ധരിച്ച് വൈകിട്ട് മൂന്നരയോടെ സ്ഥാപനത്തിലെത്തിയ മധ്യവയസ്കനാണ് തട്ടിപ്പു നടത്തിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഇതിന് അര മണിക്കൂർ മുൻപ് കടയുടമ ഉണ്ടോ എന്ന് ഇയാൾ സ്ഥാപനത്തിലെത്തി അന്വേഷിച്ചിരുന്നു. പിന്നീട് ഫോണിൽ സംസാരിച്ചു കൊണ്ടു വന്ന തട്ടിപ്പുകാരൻ ‘കടയുടമയാണ് ഫോണിലെന്നും ആ ഡോക്യുമെന്റും കൗണ്ടറിലുള്ള കാശും തരാൻ പറഞ്ഞു’ എന്നും ജീവനക്കാരിയോട് പറഞ്ഞു. ജോലിക്കു വന്നു തുടങ്ങിയിട്ട് ഏതാനും ദിവസം മാത്രമായ ജീവനക്കാരി തട്ടിപ്പു തിരിച്ചറിയാതെ പണമെടുത്തു നൽകി. പണം എണ്ണാൻ തുടങ്ങിയപ്പോൾ ‘എണ്ണേണ്ട, ഞാൻ എണ്ണിക്കോളാം’ എന്ന് ഇയാൾ പറയുന്നതും പണം വാങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നീട് അതിവേഗം ഇയാൾ കടയിൽ നിന്നിറങ്ങി പോയി.
പണം കൊടുത്തതിനു പിന്നാലെ ജീവനക്കാരി കടയുടമ റിജാസ് കരീമിനെ വിളിച്ച് ഇത്തരമൊരാൾ പണം വാങ്ങിക്കൊണ്ടു പോയ കാര്യം അറിയിച്ചു. ഇതു കേട്ടതോടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് ഉടമയ്ക്ക് മനസ്സിലായി. ഉടൻ തന്നെ കടവന്ത്ര പൊലീസിൽ പരാതി നൽകി. റിജാസിനെ ഇന്ന് െമാഴിയെടുക്കാൻ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. തട്ടിപ്പു നടത്തിയ ആളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാൾ മുൻപും സമാന തട്ടിപ്പ് കൊച്ചിയിൽ നടത്തിയിട്ടുണ്ടെന്നും ഒരു തട്ടിപ്പിനെ തുടർന്ന് കുറച്ചുകാലം ജയിലിൽ ആയിരുന്നു എന്നുമാണ് വിവരം.കഴിഞ്ഞ വർഷം ആലപ്പുഴ നോർത്ത് പൊലീസും സമാനമായൊരു കേസ് റജിസ്റ്റർ ചെയ്തിരുന്നു. വഴിച്ചേരിയിലുള്ള സ്ഥാപനത്തിലെത്തി കടയുടമയാണെന്ന വ്യാജേന മറ്റൊരാളെക്കൊണ്ട് ഫോൺ ചെയ്യിപ്പിച്ച് ജീവനക്കാരിയിൽ നിന്ന് 7500 രൂപ തട്ടിയെടുത്തതായിരുന്നു സംഭവം. വൈറ്റിലയിൽ തട്ടിപ്പു നടത്തിയ ആള്‍ തന്നെയാണ് ഇത് എന്നാണ് കരുതുന്നത്.