കാത്തിരിക്കുന്നത് വധശിക്ഷ, കഠിനതടവ്; ഹസീനയുടേത് നിർണായക മടക്കം

ന്യൂഡൽഹി ∙ ബംഗ്ലദേശിലെ വിദ്യാർഥിപ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസുകളിൽ വധശിക്ഷയും അഴിമതിക്കേസുകളിൽ കഠിനതടവും ഉൾപ്പെടെ കോടതിവിധികൾ നിലനിൽക്കേ, മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നാട്ടിലേക്കുള്ള മടക്കം നിർണായകമാകും. ഇപ്പോഴത്തെ പ്രധാനമന്ത്രിയും ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി മേധാവിയുമായ താരിഖ് റഹ്മാൻ എന്തു നിലപാടു സ്വീകരിക്കുമെന്നതും പ്രധാനമാണ്. വിദ്യാർഥിപ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ നിയോഗിച്ച രാജ്യാന്തര ട്രൈബ്യൂണലാണ് ഹസീനയ്ക്ക് കഴിഞ്ഞ നവംബറിൽ വധശിക്ഷ വിധിച്ചത്.

ഡിസംബറിൽ ബംഗ്ലദേശിലേക്കു മടങ്ങുന്നത് അധികാരത്തിലെത്തുന്നതിനല്ലെന്നും വികസനത്തിന്റെയും മതനിരപേക്ഷതയുടെയും സമൃദ്ധിയുടെയും പാതയിലേക്കു രാജ്യത്തെ തിരികെ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണെന്നും ഇന്നലെ വാർത്താ സമ്മേളനത്തിൽ ഹസീന വ്യക്തമാക്കി. 2 വർഷം മുൻപു ബംഗ്ലദേശിൽ നടന്നത് സമാധാനപരമായ വിദ്യാർഥി പ്രക്ഷോഭം ആയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു. മുജീബുർ റഹ്മാനെ ഇല്ലാതാക്കുകയാണ് അവ‌രുടെ ലക്ഷ്യമെന്നു പറഞ്ഞ് ഹസീന വിങ്ങിപ്പൊട്ടി. ബംഗ്ലദേശ് വിട്ടതിന്റെ 2–ാം വാർഷികത്തിലാണു ഡൽഹിയിലെ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ വാർത്താസമ്മേളനം നടത്തിയത്.

വെർച്വലായി ഹസീനയുടെ ശബ്ദം മാത്രമാണു തത്സമയം കേട്ടത്. ഹസീന വാർത്താസമ്മേളനം നടത്തിയതിൽ ബംഗ്ലദേശ് പ്രതിഷേധം രേഖപ്പെടുത്തി. ‘ഒളിവിൽ കഴിയുന്ന കുറ്റവാളി’യായ ഹസീനയുടെ വാർത്താസമ്മേളനം ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ ബാധിക്കാമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയെ ബംഗ്ലദേശിന്റെ വലിയ സുഹൃത്ത് എന്നു വിശേഷിപ്പിച്ച ഹസീന, പ്രയാസകരമായ സമയങ്ങളിൽ ഇന്ത്യ എപ്പോഴും ബംഗ്ലദേശിനൊപ്പം നിന്നിട്ടുണ്ടെന്നും അതു തുടരുമെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *