കണ്ണൂർ: പയ്യന്നൂരിൽ സിപിഎം പ്രതിഷേധ മാർച്ചിനിടെ ഭീഷണി പ്രസംഗവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ഷെഡ് മാത്രമല്ല അതിനടിയിലുള്ളതും മാന്തിയെടുക്കാൻ പാർട്ടിയ്ക്ക് ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എംഎൽഎയായ വി കുഞ്ഞികൃഷ്ണന്റെ അനൂകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്ന് വിശദീകരിക്കുന്നതിനിടെയാണ് വിവാദപരാമർശം.
‘തിരഞ്ഞെടുപ്പിൽ പരാജപ്പെട്ടെന്നതുകൊണ്ട് പയ്യന്നൂരിലെ പാർട്ടി ആകെ അങ്ങ് തീർന്നു പോയെന്ന് ആരും വിചാരിക്കണ്ട. ഒരു പീറ ഷെഡ് കൊണ്ട് പോയി കത്തിച്ചിട്ട് പത്രസമ്മേളനം നടത്തിയിട്ട് പറയുകയാണ് ഇത് ചെയ്തത് ടി ഐ മധുസൂദനനാണെന്ന്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത്?’- രാഗേഷ് ചോദിച്ചു.
കുഞ്ഞികൃഷ്ണന്റെ സ്വന്തം പൊലീസ് ഉണ്ടായിട്ടും എന്താണ് അന്വേഷിക്കാത്തതെന്നും പിടിച്ചാൽ ആളാരാണെന്ന് കണ്ടുപിടിക്കപ്പെടുമെന്ന ഭയമാണോയെന്നും അദ്ദേഹം ചോദിച്ചു. പയ്യന്നൂരിലെ സ്ഥാനാർത്ഥിയെ മാറ്റാതിരുന്നത് ആരോപണങ്ങൾ ശരിയാണെന്ന് വ്യാഖ്യാനിക്കാതെ ഇരിക്കാനാണെന്നും കെ കെ രാഗേഷ് വ്യക്തമാക്കി.
അതേസമയം അക്രമം നടത്തുന്നവരെയും ബോധപൂർവ്വം തെറ്റ് ചെയ്തവരെയും സംരക്ഷിക്കാനുള്ള നിലപാടാണ് സിപിഎമ്മിനെന്ന് സിപിഎം വിമതനും പയ്യന്നൂർ എംഎൽഎയുമായ വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. 22 കേസുകൾ പയ്യന്നൂരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ 21 എണ്ണം തനിക്കെതിരെയുള്ള അക്രമമാണെന്നും അദ്ദേഹം ആരോപിച്ചു. പയ്യന്നൂരിൽ സമാധാനം നിലനിർത്താനുള്ള പിന്തുണ വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം താൻ യുഡിഎഫ് അല്ല സ്വതന്ത്രനാണെന്നും കൂട്ടിച്ചേർത്തു.