മുംബയ്: സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തെഹൽക്ക സ്ഥാപകൻ തരുൺ തേജ്‌പാലിന് പത്ത് വർഷത്തെ കഠിനതടവ് വിധിച്ച് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച്. 2021ൽ തരുൺ തേജ്‌പാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഗോവ വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ തരുൺ പൊലീസിന് മുന്നിൽ കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു.
ജസ്റ്റിസുമാരായ ഡോ. നീല ഗോഖലെ, അമിത് ജംസന്ദേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. വിചാരണക്കോടതി വിധിക്കെതിരെ ഗോവൻ സർക്കാരാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാന സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്. മുതിർന്ന അഭിഭാഷകൻ അബാദ് പോണ്ട തേജ്‌പാലിനുവേണ്ടി ഹാജരായി. 2013 നവംബറിൽ ഗോവയിൽ നടന്ന ‘തിങ്ക്‌ഫെസ്റ്റ്’ പരിപാടിക്കിടെ തേജ്‌പാൽ ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സഹപ്രവർത്തകയുടെ പരാതി. കേസിൽ അന്വേഷണം പൂർത്തിയാക്കി 2017ൽ ആണ് വിചാരണ ആരംഭിച്ചത്. 2021ൽ തരുൺ തേജ്പാൽ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി. എന്നാൽ ഈ വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.