ഡൽഹി: ഗർഭിണിയായ മകളെ അപമാനഭയത്താൽ കൊലപ്പെടുത്തിയ കേസിൽ പിതാവും ബന്ധുവും അറസ്റ്റിൽ. ഡൽഹിയിലെ ടിഗ്രി സ്വദേശിയായ ലഖ്‌പത് സിംഗ് (52) നെയും ബന്ധുവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
അവിവാഹിതയായ 18കാരി ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്‌തതെന്ന് പൊലീസ് പറയുന്നു. ചികിത്സയ്‌ക്കെന്ന പേരിലാണ് ലഖ്‌പത് സിംഗ് മകളെ ഉത്തർപ്രദേശിലെ ആഗ്രയിലുള്ള സ്വന്തം നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ജൂലായ് 29ന് ഇയാളും ബന്ധുവും ചേർന്ന് 18കാരിയെ ആഗ്രയിലുള്ള ചമ്പൽ നദീതീരത്ത് എത്തിച്ചു. ശേഷം മുൻകൂട്ടി ആസൂത്രണം ചെയ്‌തപ്രകാരം മകളെ നദിയിൽ മുക്കി കൊന്നതായാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും പ്രതികൾ മൊബൈലിൽ പകർത്തിയതായും പൊലീസ് അറിയിച്ചു. യുവതിയുടെ മൃതദേഹം നദിയിൽതന്നെ ഉപേക്ഷിച്ചതായാണ് വിവരം.
കൊലപാതകശേഷം ഡൽഹിയിലേക്ക് മടങ്ങിയ ലഖ്‌പത് സിംഗ് മകളെ കാണാതായതായി പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ പിതാവിന്റെ മൊഴികളിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ വിവരം പുറത്തുവന്നത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും യുവതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല. ചമ്പൽ നദിയിൽ തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.