പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴചുമത്തിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. അടൂർ എം വി ഡി സ്ക്വാഡിലെ ലൈജുവിനെതിരെയാണ് നടപടി. പിഴ ചുമത്തിയതിനെതിരെ ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗതമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് നടപടി ഉണ്ടായത്. ജീപ്പിനുമുന്നിലെ ആഡംബര ലൈറ്റുകൾക്ക് 5200 രൂപയാണ് പിഴ ചുമത്തിയത്. എംഎൽഎയുടെ നിർദ്ദേശപ്രകാരം യൂത്ത് കോൺഗ്രസ് ഈ തുക അടയ്ക്കുകയും ചെയ്തിരുന്നു.

മെഴുവേലി സ്വദേശിയാണ് വാഹന ഉടമ. പ്രളയബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാണ് ഈ ഓഫ് റോഡ് വാഹനം ആറന്മുളയിൽ എത്തിച്ചതെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. എന്നാൽ ആറന്മുളയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെയല്ല അടൂരിലാണ് പിഴ ചുമത്തിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. പിഴ ചുമത്തിയെന്ന വാർത്ത പുറത്തുവന്നതോടെ ഇതിനെതിരെ പല കാേണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയും വാഹന ഉടമയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു.

വെള്ളക്കെട്ടിൽ അകപ്പെട്ട നിരവധിപേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ഈ വാഹനം ഉപയോഗപ്പെടുത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ തകരാറിലായ വാഹനം കെട്ടിവലിച്ച് അടൂരിലെത്തിച്ച് നിറുത്തിയിട്ടിരുന്നപ്പോഴാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത് പിഴ ഈടാക്കിയത്. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന രണ്ട് ലൈറ്റുകൾ അപകടകരമാണെന്നും പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്നും കാരണം പറഞ്ഞാണ് പിഴ ചുമത്തിയത്. എന്നാൽ അടൂരിൽ വാഹനം നിറുത്തിയിട്ടിരുന്ന സ്ഥലത്ത് ഉടമകൾ ആരും ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *