ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ താത്കാലികമായി നീക്കം ചെയ്തതിൽ മാപ്പുപറഞ്ഞ് മെറ്റയിലെ ഉന്നത ഉദ്യോഗസ്ഥൻ. മെറ്റയിലെ ചീഫ് ഗ്ളോബൽ അഫയേഴ്‌സ് ഓഫീസർ ജോയൽ കപ്ളാനാണ് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്‌ണവിനോട് ക്ഷമാപണം നടത്തിയത്.
പ്രധാനമന്ത്രിയുടെ പോസ്റ്റുമായി ബന്ധപ്പെട്ട പിഴവിൽ മന്ത്രിയോട് മെറ്റയുടെ പേരിൽ ക്ഷമ ചോദിച്ചതായാണ് ജോയൽ പ്രസ്‌താവനയിലൂടെ വ്യക്തമാക്കിയത്. ജോയൽ കപ്ലാനും മെറ്റയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഐടി സെക്രട്ടറി എസ് കൃഷ്ണനുമായും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു.
വീഡിയോ നീക്കം ചെയ്തതിൽ മെറ്റ സിഇഒ മാർക്ക് സക്കർബർഗ് വ്യക്തിപരമായി മാപ്പുപറയണമെന്ന് പാർലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം മെറ്റയ്ക്ക് ഇന്ത്യയിൽ ലഭിക്കുന്ന ‘സേഫ് ഹാർബർ’ എന്ന നിയമപരിരക്ഷ പിൻവലിക്കാൻ ശുപാർശ ചെയ്യുമെന്നും സമിതി മുന്നറിയിപ്പ് നൽകിയിരുന്നു. ചോദ്യപ്പേപ്പർ ചോർച്ച തടയുന്നതിനായി കർശന നടപടി സ്വീകരിക്കുമെന്ന് മോദി യുവാക്കളോട് പറയുന്ന വീഡിയോയാണ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്.
ഫേസ്ബുക്കിൽ നിന്ന് വീഡിയോ നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെ മെറ്റയുടെ പ്രതിനിധികളെ പാർലമെന്ററി സമിതി വിളിച്ചുവരുത്തിയിരുന്നു. ബിജെപി എംപി നിഷികാന്ത് ദുബെയുടെ അദ്ധ്യക്ഷതയിലുള്ള ഐടി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് മെറ്റ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്.