ടോക്കിയോ: കഴിഞ്ഞ മാസം ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തിനിടയിൽ ഒരു ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിലുണ്ടായ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തിനിടെ ആശുപത്രിയിൽ നാല് ശസ്ത്രക്രിയകൾ നടന്നിരുന്നു. വയറ്റിലെ ശസ്ത്രക്രിയ നടക്കുന്നതിനിടയിലായിരുന്നു ഭൂചലനം.
ഓപ്പറേഷൻ തിയറ്ററിലെ ഉപകരണങ്ങൾ ശക്തമായി ആടിയുലഞ്ഞപ്പോൾ, മെഡിക്കൽ സ്റ്റാഫ് സ്വന്തം ശരീരം കൊണ്ട് രോഗിയെ പൊതിഞ്ഞ് സംരക്ഷിക്കുന്നതും, ദൃശ്യങ്ങളിൽ വ്യക്തമാണ്. ആശുപത്രി അധികൃതരുടെ കണക്കുപ്രകാരം, ഭയപ്പെടുത്തുന്ന സാഹചര്യത്തിലും നാല് ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ജൂലായ് 28 ന് ഉണ്ടായ ഭൂചലനത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചിരുന്ന ആശുപത്രിയുടെ ഒപി സേവനങ്ങൾ ഓഗസ്റ്റ് അഞ്ച് മുതൽ പുനരാരംഭിച്ചു. വൻ നാശനഷ്ടങ്ങളും ആൾനാശവും വിതച്ച ഭൂചലനത്തിനിടയിലും ജീവനക്കാരുടെ ആത്മധൈര്യത്തിന് വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിക്കുന്നത്. ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക്, എക്‌സ് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ ഭൂചലനത്തിന്റെ ദൃശ്യങ്ങൾ വൈറലാണ്.