തിരുവനന്തപുരം: അർജുൻ ആയങ്കിയുമായി ബന്ധമുള്ള അഞ്ചുപേർ പൊലീസ് കസ്റ്റഡിയിൽ. ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, ആദിത്യൻ എന്നിവരാണ് തിരുവനന്തപുരത്ത് പിടിയിലായത്. തുമ്പ, തമ്പാനൂർ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആകെ 23 കേസുകളാണ് നിലവിൽ സംസ്ഥാനത്താകെ അർജുൻ ആയങ്കിക്കെതിരെ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
സംസ്ഥാന വ്യാപകമായി തെരച്ചിൽ നടത്തിയിട്ടും അർജുൻ ആയങ്കിയെ പൊലീസിന് കണ്ടെത്താനായിട്ടില്ല. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. ഇയാൾ കേരളം വിട്ടിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ സംശയം. അർജുൻ തന്നെയാണോ ഒളിവിലിരുന്ന് പോസ്റ്റിടുന്നതെന്നും മറ്റാരെങ്കിലും ഇതിന് പിന്നിലുണ്ടോയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പൊലീസിനും ആഭ്യന്തര മന്ത്രിക്കുമെതിരെ നിരന്തരം വെല്ലുവിളി ഉയർത്തുകയാണ് ഇയാൾ. ഓരോ പോസ്റ്റുകൾക്കും താഴെ നിരവധിപേരാണ് പിന്തുണച്ചുകൊണ്ട് കമന്റുകളിടുന്നത്.
ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ എന്നാണ് അർജുൻ ആയങ്കി നേരത്തെ വെല്ലുവിളിച്ചത്. ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചേ മതിയാവൂ എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരൂ, പറ്റുമെങ്കിൽ പിടിക്കൂ എന്നും പൊലീസിനെ അർജുൻ ആയങ്കി വെല്ലുവിളിച്ചു. കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് പണി വച്ചിട്ടുണ്ടെന്നും അർജുൻ ആയങ്കി പോസ്റ്റിട്ടിരുന്നു. അർജുനെയും സംഘത്തെയും കഴിഞ്ഞ മേയ് മൂന്നിന് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.