മുബൈ∙ നടിയെ പീഡിപ്പിച്ച കേസിൽ സംവിധാനയകൻ ഷക്കീൽ നൂറാനി (73) അറസ്റ്റിൽ. സിനിമയെ പറ്റി ചർച്ച ചെയ്യാനെന്നു പറഞ്ഞു സ്വന്തം വീട്ടിലേക്കു വിളിച്ചു വരുത്തിയ ശേഷം നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണു പരാതി. നൂറാനിയെ കോടതിയിൽ ഹാജരാക്കി. ഓഗസ്റ്റ് 12 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബഡേ ദിൽവാലാ (1999), ജോരു കാ ഗുലാം (2000) തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനും എഴുത്തുകാരനും നിർമാതാവും നൂറാനിയായിരുന്നു.
2016 ൽ ലോഖണ്ഡ്വാലയിൽ വച്ച് നടന്ന ഒരു അവാർഡ് ഷോയ്ക്കിടെയാണ് നടിയും നൂറാനിയും ആദ്യമായി കാണുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കു ബന്ധപ്പെടാമെന്ന് അവിടെ വച്ചാണ് നൂറാനി നടിയോടു പറഞ്ഞത്. ശേഷം പുതിയ സിനിമയെ കുറിച്ച് ചർച്ചചെയ്യാനെന്നു പറഞ്ഞു വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
മുംബൈയിലെ നൂറാനിയുടെ വസതിയിൽ വച്ച് തന്നെ പീഡിപ്പിച്ചെന്നും ലഹരി കലർത്തിയ പാനീയം നൽകിയെന്നും നടിയുടെ പരാതിയിലുണ്ട്. കൂടാതെ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തുകയും അതു കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെപ്പറ്റി പൊലീസിനോടോ വീട്ടുകാരോടോ പറഞ്ഞാൽ വിഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. വിഡിയോ ദൃശ്യങ്ങൾ കാണിച്ചു നിരവധി തവണ തന്നെ പീഡിപ്പിച്ചെന്നും നടി പരാതിയിൽ പറയുന്നു.