തിരുവനന്തപുരം ∙ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി സി. ശിവകുമാറിന്റെ (54) അവയവങ്ങൾ 5 പേർക്ക് പുതുജീവനേകും. നെയ്‌വേലി സ്വദേശി സി.ശിവകുമാറിന്റെ വൃക്കകളും കരളും നേത്രപടലങ്ങളുമാണ് ദാനം ചെയ്തത്. കുടുംബത്തോട് മന്ത്രി കെ.മുരളീധരൻ ആദരം അറിയിച്ചു.
ഒരു വൃക്ക തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രോഗിക്കും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികൾക്കുമാണ് മാറ്റിവച്ചത്. 2 നേത്ര പടലങ്ങൾ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്തൽമോളജിയിൽ ചികിത്സയിലുള്ള രോഗികൾക്കും നൽകി.
കേബിൾ ജോയിന്റർ ആയി ജോലി ചെയ്തുവരികയായിരുന്ന ശിവകുമാർ, ജോലി ആവശ്യത്തിനായി കൊല്ലത്തു എത്തിയതായിരുന്നു. ഓഗസ്റ്റ് നാലിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ശിവകുമാറിനെ ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് തലച്ചോറിലെ രക്തസ്രാവം മൂലം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഈ മാസം 8ന് ആണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. എസ്.വനിതയാണ് ശിവകുമാറിന്റെ ഭാര്യ. മക്കൾ: എസ്. വിജയകുമാർ, എസ്. അരുൺകുമാർ. മരുമകൾ: എ.കീർത്തിക.