ബംഗളൂരു: മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ബംഗളൂരുവിലെ ഒരു ആഡംബര ഹോട്ടലിലാണ് നടുക്കുന്ന സംഭവം. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
40കാരനായ എസ്‌ജി. ഇമ്രാനെയാണ് ഹോട്ടൽ മുറിയിലെ ടോയ്‌ലറ്റിൽ കഴുത്തറുത്ത നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. തൊട്ടടുത്ത് തന്നെ കിടക്കയിൽ ഇയാളുടെ പത്തും അഞ്ചും വയസുള്ള രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങളും കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ ഇമ്രാനെ ഹോട്ടൽ ജീവനക്കാർ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഭാര്യയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൃത്യത്തിന് കാരണമെന്ന് ഇമ്രാൻ പറഞ്ഞതായി പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മക്കളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഇമ്രാൻ കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇമ്രാനും രണ്ട് പെൺകുട്ടികളും ഇന്നലെ വൈകുന്നേരമാണ് ഹോട്ടലിൽ മുറിയെടുത്തത്.
ഇന്ന് വൈകുന്നേരം നാല് മണിയോടെ ഹോട്ടലിലെ ക്ലീനിംഗ് സ്റ്റാഫ് മുറിയിൽ വന്ന് കതക് തട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് മുറിക്കുള്ളിൽ പ്രവേശിച്ചപ്പോഴാണ് രണ്ട് പെൺകുട്ടികളും കിടക്കയിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. മക്കളെ താനാണ് കൊലപ്പെടുത്തിയതെന്ന് ഇമ്രാൻ സമ്മതിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.