ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം: ചമോലിയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിച്ചിൽ ദുരന്തം, ഏഴ് തൊഴിലാളികൾ മരിച്ചു

ചമോലി: ഉത്തരാഖണ്ഡിനെ ഞെട്ടിച്ച മിന്നൽ പ്രളയത്തിനിടെ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിച്ചിലും വെള്ളപ്പാച്ചിലും. തുരങ്കനിർമ്മാണത്തിലേർപ്പെട്ടിരുന്ന ഏഴ് തൊഴിലാളികൾ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. ചമോലി ജില്ലയിലെ പിപ്പൽകോട്ടിക്ക് സമീപം മായാപുരിയിലെ നിർമ്മാണത്തിലിരുന്ന ടിഎച്ച്ഡിസി തുരങ്കത്തിലാണ് ദുരന്തമുണ്ടായത്.

അധികൃതർ നൽകിയ വിവരമനുസരിച്ച് വ്യാഴാഴ്‌ച ദുരന്തമുണ്ടായ സമയത്ത് സ്ഥലത്ത് 22 പേരാണ് ജോലി ചെയ്‌തിരുന്നത്. അപകടമുണ്ടായ ഉടൻ ഒരു വലിയ രക്ഷാപ്രവർത്തനം തന്നെ നടത്തി 21 പേരെ പുറത്തെത്തിച്ചു. ഇവരിൽ ഏഴുപേർ എത്തിച്ചപ്പോഴേ മരിച്ചിരുന്നു. 14 പേരെ ചികിത്സയ്‌ക്കായി വിവിധ ആശുപത്രികളിലേക്ക് മാറ്റി. ദേശീയ ദുരന്തനിവാരണ അതോറിറ്റി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ്, അഗ്നിരക്ഷാ സേനയുടെയും പൊലീസിലെയും ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പരിക്കേറ്റവരെ ആദ്യം ഗോപേശ്വറിലെ ആശുപത്രിയിലാക്കി പിന്നീട് ശ്രീനഗറിലെ ബേസ് ആശുപത്രിയിലും ഋഷികേശിലെ എയിംസിലും വിദഗ്ദ്ധ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു. സ്ഥലത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *