വനിതാ പൊലീസുദ്യോഗസ്ഥയെ കരണത്തടിച്ചെന്ന് പരാതി, ബിജെപി എംഎൽഎയുടെ മകൾക്കെതിരെ കേസ്

ബംഗളൂരു: ബിജെപി എംഎൽഎയുടെ മകൾ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മർദ്ദിച്ചതായി പരാതി. കർണാടകയിലെ തുമകൂർ ബിജെപി എംഎൽഎ ബി. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യയ്‌ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ക്ഷേത്രോത്സവത്തിൽ പ്രത്യേക സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർ സവിതാ പാട്ടീലിനാണ് മർദ്ദനമേറ്റത്. തന്നെ കൈയേറ്റം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥ തന്നെയാണ് പരാതി നൽകിയത്.

ഓഗസ്റ്റ് 12ന് രാത്രി 8:15ഓടെ ഭീമ അമാവാസ്യ ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിനുള്ളിൽ വച്ചായിരുന്നു സംഭവം. മാണ്ഡ്യ വനിതാ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറാണ് സവിത. ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നത് വൈകിയതിനെ തുടർന്ന് ഐശ്വര്യ ഉദ്യോഗസ്ഥയുമായി തർക്കത്തിലാവുകയായിരുന്നു. തുടർന്ന് പൊലീസുദ്യോഗസ്ഥയെ അസഭ്യം പറയുകയും കരണത്തടിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിലുള്ളത്. സംഭവത്തിൽ എംഎൽഎ ബി. സുരേഷ് ഗൗഡ ഖേദം പ്രകടിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥയാണ് തന്റെ മകളെ ആദ്യം അസഭ്യം പറഞ്ഞതെന്ന് എംഎൽഎ ആരോപിച്ചു.

‘എന്റെ മകൾ ക്ഷേത്രദർശനത്തിന് പോയതായിരുന്നു. ശ്രീകോവിലിനുള്ളിൽ പ്രവേശിക്കാൻ മകൾ അനുവാദം ചോദിച്ചെങ്കിലും പൊലീസ് അതിന് തയ്യാറായില്ല. എന്നാൽ ഒരു സർക്കിൾ ഇൻസ്‌പെക്ടറെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വീണ്ടും അകത്തേക്ക് പോകാൻ ആവശ്യപ്പെടുകയും, ഇതിനിടെ പൊലീസുകാരി മകളെ അസഭ്യം പറയുകയുമായിരുന്നു. അതിനുശേഷമാണ് വാക്കുതർക്കമുണ്ടായത്. മകൾ പൊലീസുകാരെ തല്ലുന്ന വീഡയോ ഞാൻ കണ്ടിട്ടില്ല. എങ്കിലും സംഭവത്തിൽ ഞാൻ മാപ്പ് ചോദിക്കുന്നു,’ -സുരേഷ് ഗൗഡ വ്യക്തമാക്കി.

സംഭവത്തിൽ വിവിധ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഐശ്വര്യയെ കസ്റ്റഡിയിലെടുക്കുകയോ നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *