കന്യാകുമാരി: സർക്കാർ സ്‌കൂൾ വരാന്തയിലിരുന്ന് വിദ്യാർത്ഥിനികൾ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കന്യാകുമാരി ജില്ലയിലെ തക്കല സർക്കാർ എച്ച‌്‌എസ്‌എസിലാണ് സംഭവം. സ്‌കൂൾ യൂണിഫോം ധരിച്ചുകൊണ്ടാണ് പെൺകുട്ടികൾ മദ്യപിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ജല്ലാ കളക്‌ടർ അന്വേഷണം പ്രഖ്യാപിച്ചു.
ഓഗസ്റ്റ് ഒന്ന് ശനിയാഴ്‌ചയാണ് സംഭവം നടന്നതെന്നാണ് വിവരം. പെൺകുട്ടികൾ മദ്യപിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പുറത്തുനിന്ന് ഭക്ഷണം എത്തിക്കുന്നതിനെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചുമാണ് പെൺകുട്ടികൾ വീഡിയോയിൽ സംസാരിക്കുന്നത്. വീഡിയോ എടുക്കുന്നത് എന്തിനാണെന്നും ഒരു വിദ്യാർത്ഥിനി ചോദിക്കുന്നുണ്ട്.
ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ജില്ലാ കളക്‌ടർ വിദ്യാഭ്യാസ വകുപ്പിനോട് അന്വേഷണം നടത്താൻ നിർദേശിച്ചത്. സ്‌കൂൾ ക്യാമ്പസിനുള്ളിൽ എങ്ങനെയാണ് മദ്യം എത്തിയത് എന്നതടക്കം അന്വേഷിക്കും. എൻട്രൻസ് പരീക്ഷകൾക്കുള്ള പരിശീലനവും ഈ സ്‌കൂളിൽ നടക്കുന്നുണ്ട്. ഈ പ്രത്യേക ക്ലാസിന് ശേഷമാകാം പെൺകുട്ടികൾ പുറത്തുനിന്ന് മദ്യവും ഭക്ഷണവും എത്തിച്ചതെന്നാണ് കരുതുന്നത്.
സ്‌കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്‌ച ഉണ്ടായതിനാൽ പ്രിൻസിപ്പൽ പ്രമീളയെ ജില്ലാ കളക്‌ടർ സ്ഥലംമാറ്റി. നാഗർകോവിലിലെ മറ്റൊരു സ്‌കൂളിലേക്കാണ് മാറ്റിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം.